Wednesday 30 May 2012

ഉയിര്‍ത്തെഴുന്നേല്പ്

ഈ വാക്കുകള്‍
ചിലന്ക കെട്ടിയൊഴുകുന്ന
നദിയുടെ ആവേഗത്തില്‍ നിന്ന്
കടമെടുത്തവയാണ്.
ഏതോ മരം പൊഴിച്ച
ഒരു കുഞ്ഞുപൂവിന്റെ മധുരിമ
ഞാനതില്‍ ഇഴചേര്‍ത്തിട്ടുണ്ട്.
സ്വപ്നങ്ങളില്‍
ഇടറിവീണ
മഞ്ഞിന്‍കണങ്ങളുടെ സമൃദ്ധിയും
ഏതോ ഉണര്‍ച്ചയിലേക്ക്
പാഞ്ഞുകയറിയ
ഉണ്മയുടെ തിരമാലകളിലെ
അശാന്തിയും
ഞാനതില്‍ നിറച്ചിട്ടുണ്ട്.
ഒാര്‍ത്തെടുത്ത കവിതകളിലെ
ഒടുങ്ങാത്ത വിവശതകളും
പാടിത്തീരാത്ത വരികളിലെ
അടങ്ങാത്ത ആവേശവും
ഇതില്‍
വിളക്കിച്ചേര്‍ത്തിട്ടുണ്ട്.
ഇവ
ഉച്ചരിക്കുംപോള്‍
അബലര്‍ക്കു നേരേ ഉയരുന്ന
വാള്‍മുനകളുടെ
തെളിമയാര്‍ന്ന
സീല്ക്കാരങ്ങള്‍
നിലച്ചുപോകും.
നിരാശ്രയര്‍ക്കുനേരേ
പാഞ്ഞടുക്കുന്ന
അധിനിവേശത്തിന്റെ
കുതികാല്‍ കുളംപടികള്‍
അകന്നുപോകും.
അശരണയായ
പെണ്ണിന്റെ വിലാപത്തിന്
ഇത്
അഭയശ്രുതിചേര്‍ക്കും.
ഘണ്ടാരത്തില്‍ മുഴങ്ങുന്ന
ദു;ഖത്തിന്റെ രാമഴകളെ
ആനന്ദഭൈരവിയുടെ
അനന്തവിസ്മയങ്ങളിലേക്ക്
അത് അണകെട്ടിയടക്കും.
ആധാരശ്രുതിവകഞ്ഞ
നാദവിശുദ്ധിയില്‍
ഇത്
രൂപാന്തരത്വം വന്ന
ജീവനുകളെ തഴുകിയുറക്കും.
ഈ വാക്ക്
നിനവിന്റെ മന്ത്രസ്വനങ്ങള്‍.
ഉയിര്‍ക്കാനും
ഉണര്‍ന്നിരിക്കാനും
വാക്കിന്റെ
തിരുമുറിവുകള്‍.

2 comments: