Tuesday 29 May 2012

തണല്‍


രാക്കിനാക്കളില്‍
അവിശ്വാസത്തിന്റെ
ഫണം നീര്‍ത്തിയ കാളസര്‍പ്പം
ദംശിച്ചടക്കിയ നാള്‍വഴികള്‍.
ഏതുഗ്രഹത്തിന്റെ സഞ്ചാരവും
അപഥത്തിലേയ്ക്കാക്കുന്ന
വിധിയുടെ വിനോദം
മനമൊരു മരക്കട്ടയാക്കി.
ശപിക്കാന്‍ തുടങ്ങിയാലും
നീള്‍വാഴ്വ് മാത്രമുതിര്‍ക്കാന്‍
പരിശീലിച്ച നാവ്
ആശിസ്സും ശാപവുമായി.
വരിനെല്ല് കണികാണാന്‍
കൊതിക്കുംപോള്‍
ഇരിയ്ക്കപ്പിണ്ഡം മുന്നില്‍.
വെളിച്ചത്തിനായുള്ള
പരക്കം പാച്ചിലിന്
മദാന്ധ്യത്തിന്റെ
കൊടുതിയിലന്ത്യം.
വിവശങ്ങളായിത്തീര്‍ന്ന
വാക്കുകള്‍.
കവിത
മരിപ്പിനെത്തുന്ന
വിരുന്നുകാരന്‍.
വെറിയുടെ വറുതിയില്‍
കരിഞ്ഞടങ്ങി
ഉള്ളിലെ നനവില്‍
പാകിമുളപ്പിച്ച
കളിയരങ്ങുകള്‍.
മൃതി ഇരന്നു വാങ്ങിയ
നിമിഷ ശാന്തികള്‍.
ഗ്രഹനിലകളുടെ
കാണാക്കയങ്ങളില്‍
പൊരുത്തം
എന്നോ ശ്വാസം കെട്ടി മരിച്ചു.
ഇനി
കാവലിന്റെ അറുതിവരെ
നീളുന്ന കാത്തിരിപ്പ്.....


No comments:

Post a Comment