Thursday 28 June 2012

വിസ്മയം


ഈ വാക്ക്
ഇത് നിനക്കായി മാത്രം
ഉച്ചരിക്കപ്പെട്ടതാണ്
നീ
ഇതിൽ അമർത്തി ചുംബിച്ചീടുക.
അതെന്റെ ഹൃദയമാണ്
സമസ്ത ലോകങ്ങളിലേയും
കമിതാക്കളുടെ
സ്നേഹനീലിമ
ഞാനതിൽ കരുതിയിട്ടുണ്ട്
ആകാശത്തിലെ
ബഹുല വർണ്ണങ്ങളും
പ്രകൃതിയിലെ
അനന്ത വൈചിത്ര്യങ്ങളും
നാദലോകത്തെ
മുഴുവ൯ രാഗതാള ഭാവങ്ങളും
അതിൽ ഇഴചേർത്തിട്ടുണ്ട്
നീ
അതിനെ
മെല്ലെ
വിരൽത്തുമ്പാൽ
സ്പർശിക്കുക
സ്നേഹസാന്ത്വനത്താൽ
മൂടുക.
ആയിരം പീലി വിടുർത്തി
അത് നിന്റെ മുന്നിൽ നൃത്തമാടും
അതിൽ
എന്റെ
 ജീവനുണ്ട്
നോക്കുക
അതിന്
സപ്തസമുദ്രങ്ങളുടേയും
മുഴക്കമുണ്ട്
നിന്റെ
കണ്ണിന്റെ ആഴങ്ങളിൽനിന്ന്
ഞാ൯ കറന്നെടുത്ത
വശ്യ ചാരുതയുണ്ട്
ഉറങ്ങാത്ത
ആയിരം രാവുകളുടെ
അശാന്തിയും
നിറച്ച
മധുചഷകത്തിന്റെ
വിതുമ്പലും
അതിലുണ്ട്
ഒരു നിശ്വാസം കൊണ്ട്
നീ
അതിനെ
ഉണർത്തുക
നിനക്കായി മാത്രം
അത്
തുടിച്ചുകൊണ്ടേയിരിക്കും.

Monday 25 June 2012

പിറവി


ഡിസംബര്‍
ഏതോ മരം പൊഴിച്ച
ശിശിരത്തിലെ
ഒരു മഞ്ഞില
മറവിക്കു
കൂട്ടിരിക്കുന്ന
ഓര്‍മ്മയിലെ
തണുത്ത
മഞ്ഞിന്‍കണം
പുതുപ്പിറവിക്കു
തിളക്കമേറ്റിയ
നിലാക്കണം
കുളിരുന്ന
ഏകാന്തരാവുകളെ
പുല്കിയുണര്‍ത്തിയ
സ്നേഹച്ചൂട്
മറക്കാത്ത
വേദന
എന്നേക്കും
പകര്‍ന്നുപോയ
മൃത്യുകണം.

Friday 22 June 2012

സഡന്‍ഡത്ത് ഇന്‍ ബ്ളോഗ്


                                          മറ്റേതൊരു വിഷയവുമെന്നതുപോലെ നമ്മുടെ പുതിയ രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പും ദേശീയ- പ്രാദേശിക പാർട്ടികൾക്ക്  പരസ്പരം മത്സരിക്കാനും പഴിചാരാനുമുള്ള ഒരവസരമായി തീർന്നിരിക്കുകയാണ്.മാന്യമായ എന്തെന്കിലും ഇനി ഇവരിൽ നിന്നും പ്രതീക്ഷിക്കാനില്ലെന്ന തിരിച്ചറിവാകണം ഒടുവിൽ താ൯ മത്സരിക്കാനില്ലെന്ന വെളിപ്പെടുത്തലിലേക്ക് ശ്രീ.അബ്ദൂൾ കലാമിനെ കൊണ്ടെത്തിച്ചതെന്ന് ന്യായമായും ഊഹിക്കാം.യുപിഎ സ്ഥാനാർത്ഥി ശ്രീ.പ്രണബ് മുഖർജി നമ്മുടെ ഈ പരമോന്നതപദവിക്ക് ഒട്ടും യോഗ്യനല്ലെന്ന് അദ്ദേഹത്തിന്റെ ശത്രുക്കൾ പോലും പറയാനിടയില്ല.അദ്ദേഹം എല്ലാ അർത്ഥത്തിലും ഒരു രാഷ്ട്രീയമാന്യ൯ തന്നെ.അദ്ദേഹത്തിന്റെ പ്രതിയോഗിയായി ഇപ്പോൾ സ്വയം അവരോധിച്ചെത്തിയിരിക്കുന്ന ശ്രീ.പി.എ.സാങ്മ തന്റെ ക്രഡിബിലിറ്റികൾ ഒന്നൊന്നായി വെളിപ്പെടുത്തിവരികയാണ്!സ്ഥാനമൊഴിയുന്ന രാഷ്ട്രപതിയുടെ പ്രതിഭയെ വച്ച് ഒരു താരതമ്യത്തിന് ഒരുങ്ങുന്നതിൽ ഇനി അർത്ഥമില്ലെന്കിലും ഒരു കൗതുകത്തിന് വേണമെന്കിൽ അതുമാകാം.സ്ഥാനാർത്ഥികളിൽ കേമനാരെന്നതല്ല ഇവിടെ വിഷയം.മറിച്ച് പ്രഥമ പൗരന്റെ ഈ ഒഴിവിലേക്ക് സമവായത്തിലൂടെ ഏറ്റവും സമുന്നതനും സർവ്വസമ്മതനുമായ ഒരു യോഗ്യനെ കണ്ടെത്തുന്നതിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ പരാജയപ്പട്ടു എന്നിടത്താണ് നമ്മുടെ പാപ്പരത്വം നാം ആസ്വദിക്കേണ്ടത്.ഒരു വിദേശ രാഷ്ട്രത്തിൽ നാം പൗരന്മാർക്ക് ലഭിക്കുന്ന ആദരവു് അവർ നമ്മുടെ രാഷ്ട്രത്തെ എത്രകണ്ട് ആദരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന് വിവരമുള്ളവർ പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്.പ്രഥമ പൗരന്റെ കസേരയുടെ നയതന്ത്ര പ്രാധാന്യമാണ് ഇത് വെളിപ്പെടുത്തുന്നത്.അബദ്ധത്തിൽ ആ കസേരയിലിരുന്നവർ മു൯പും ഉണ്ടായിട്ടുണ്ട്.ഇരിക്കാ൯ വേണ്ടി കച്ചകെട്ടിയിറങ്ങിയവരുടെ കഥ തുടങ്ങാനിരിക്കുന്നതേയുള്ളു.ഈ വേഷങ്ങളൊക്കെ തിമിർത്താടിക്കഴിയുമ്പോൾ നമ്മുടെ യശസ്സ് ഏതു വാനത്തിലാകും ഇടിച്ചു നില്കുകയെന്ന് കണ്ടുതന്നെയറിയണം!അടിയന്തരാവസ്ഥക്കാലത്തെ ഒരു കാർട്ടൂണിൽ ടോയ്ലെറ്റിനുള്ളിലിരുന്ന് ഒരു പ്രസിഡന്റ് സഹർഷം ഇങ്ങനെ പറയുന്നത് കേട്ടിരുന്നു”please ask her to wait for sometime if there are more ordinances to sign”.പാവം ഒരു പീഡിതാത്മാവിന്റ ഇത്തരം പുലമ്പലുകൾക്ക് വീണ്ടും വേദിയൊരുക്കാനല്ല സമവായത്തിന്റെ കഥ ഇവിടെ വിവരിച്ചത്.
                                  രാജ്യത്തിന്റെ പ്രഥമപൗരനെ തിരഞ്ഞെടുക്കുന്ന,നമ്മുടെ പാരമ്പര്യവും സാംസ്കാരികൗന്നത്യവും സ്വാഭാവികമായി വെളിപ്പടുത്തേണ്ട ഇത്രയും അഭിമാനാർഹമായ ഒരു വിഷയത്തിൽ പോലും നാം നമ്മുടെ അല്പത്തങ്ങളെ ഒഴിവാക്കുന്നില്ലല്ലോ എന്ന വേദനയും സ്വയമറിയാതെയാണെന്കിലും അതിൽ പങ്കുചേരുന്നല്ലോ എന്ന കുറ്റ ബോധവുമാണ് ഈ കുറിപ്പിനാധാരം.

അയനം


വലവിരിച്ച് കാത്തിരിക്കുന്നത്
അറിഞ്ഞതേയില്ല
ചെന്നുപെടുകയായിരുന്നു
ഓരോ തവണ രക്ഷപ്പെടുമ്പോഴും
ഉറപ്പിച്ചിരുന്നു
 അടുത്തതവണ
നന്നായി കരുതലെടുക്കുമെന്ന്
പക്ഷേ എല്ലാ കരുതലുകളേയും
വരുതിയിലാക്കി
നെയ്തൊരുക്കിയ വലക്കെട്ടുകൾക്ക്
ശലഭക്കാഴ്ചയുടെ വർണ്ണത്തികവായിരുന്നു
ആയിരം വസന്തങ്ങളുടെ
സുഗന്ധവും
ഒടുവിൽ
ഓർമ്മ വരുമ്പോൾ
ഉലഞ്ഞലഞ്ഞ വസ്ത്രങ്ങളും
ഞെരിഞ്ഞമർന്ന
ഒരു പനിനീരിതളും
വ്രണിത ജന്മങ്ങള്‍ക്ക്
ഒരു
പുനരാഖ്യാനം.


Friday 15 June 2012

വീണ്ടും പ്രണയം


പ്രണയം
വാക്കിന്റെ സപ്താശ്വരഥമേറി
കാറ്റിനുമുകളിലൂടെ തെന്നി
നീലാകാശത്തിലേക്ക് ഊളിയിട്ട്
അനന്തതയിലേക്ക് മറയുന്ന
ഗഗനചാരി.
അവിശ്വാസത്തിന്റെ
ഹിമാനികളില്‍
വിരല്‍ത്തുന്പുതട്ടി
താഴേക്ക് നിപതിച്ച്
അസ്പഷ്ടതയുടെ
കുത്തൊഴുക്കുകളില്‍ പിടഞ്ഞ്
ദിക്കറിയാതെ തുഴഞ്ഞ്
ചതുരവടിവുകളില്‍
ബന്ധിക്കപ്പെടുംപോള്‍
അതിന്
ചിറകുനഷ്ടപ്പെട്ട
കുരുവിയുടെ നൊംപരം
അമര്‍ത്തിയനിശ്വാസങ്ങളില്‍
ഞെരിഞ്ഞമരുംപോള്‍
പ്രണയം
വ്രണിതന്റെ
മുറിവേറ്റ വാക്ക്.....