Monday 14 January 2013

കഥയിലെ കഥ



        

കഥയിലെ കഥ


          പുതിയ കാലത്തിന്റെ ആവശ്യങ്ങളെ രചനയ്ക്ക് വിഷയമാക്കുമ്പോഴാണ് പുതിയ സാഹിത്യം പിറവികൊള്ളുന്നത്.പാരമ്പര്യവും സംസ്കാരവും ഏതു കാലത്തേയും സാഹിത്യത്തിന് എലുകകൾതീർക്കാമെങ്കിലും ഉള്ളടക്കത്തിന്റേയും ആവിഷ്കാരത്തിന്റേയും കാലികമായ പ്രവണതകളുൾക്കൊള്ളുന്നതിലൂടേയും ചിലപ്പോൾ നവീകരിക്കുന്നതിലൂടേയും സാഹിത്യവും അതിന്റെ വിഭിന്ന രൂപങ്ങളും പുതിയ തലങ്ങളാർജ്ജിക്കുന്നു.ജീവിതത്തിന് അനന്ത സാധ്യതകളാണ് മൊബൈൽഫോണുകളും കംപ്യൂട്ടറും ഇന്റർനെറ്റുമെല്ലാം ചേർന്ന്ഒരുക്കിയിട്ടുള്ളത്.അതോടൊപ്പംതന്നെ നിത്യജീവിതം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും മാറിയിട്ടുണ്ട്.സ്വാഭാവികമായും പ്രശ്ന പരിഹാരത്തിനുള്ള അന്വേഷണങ്ങളും പരിഹാരമെന്നുതോന്നുന്ന വസ്തുതകളുടെ കലാപരമായ ആവിഷ്കാരങ്ങളും സാഹിത്യത്തിലും സംഭവിക്കുന്നു.ശ്രീ സുസ്മേഷ്ചന്ത്രോത്തിന്റെസമൂഹവാഴ്‌ചക്കെതിരെയുള്ള ഒരു മരണസന്ദര്‍ഭം എന്ന കഥയെ ഈ പരിപ്രേക്ഷ്യത്തിലൂടെ നോക്കിക്കാണാനാണ് ഇവിടെ ശ്രമിച്ചിട്ടുള്ളത്.
                      തിരിച്ചറിയപ്പെടാത്ത വിഹ്വലതകളാണ് ഇന്നത്തെ മനുഷ്യന്റെ ജീവിതത്തെ കൂടുതൽ ദയനീയമാക്കിത്തീർക്കുന്നത്.സയൻസും കച്ചവടവും കൂടി അവന്റെ ജീവിതത്തിന് ഉണ്ടാക്കിക്കൊടുത്ത അഭിവൃദ്ധി ഇന്നവന് താങ്ങാൻ വയ്യാത്തത്രഅളവിലായിട്ടുണ്ട്.ഇവയെല്ലാംകൂടി ജീവിതത്തിന് പകർന്നവേഗമാകട്ടെ അവന്റെ എല്ലാ ഭാവനാവേഗങ്ങളേയും അതിലംഘിക്കുന്നതുമായി.മുൻകാലങ്ങളിൽ നിലനില്പിന്റെ പൊല്ലാപ്പുകളുംചില കേവലമായ കല്പനാദുഃഖങ്ങളുമാണ് അവനെ അലട്ടിയിരുന്നതെങ്കിൽ ഇന്ന് സ്ഥിതി മാറിക്കഴിഞ്ഞു.പരമ്പരാഗതമായി അവന് ദുഃഖങ്ങൾ നല്കിയിരുന്ന ആധിവ്യാധികളെ ഇന്ന് കണികാണാനില്ല.സാഹിത്യത്തിലും ഇതര കലാരൂപങ്ങളിലുംമൃദുലമായതെല്ലാം അരങ്ങൊഴിഞ്ഞു കഴിഞ്ഞു.ഇന്നത്തെ ബന്ധങ്ങളിലും അതൊന്നുമില്ലാത്തതിൽ പരിഭവിച്ചിട്ടു കാര്യവുമില്ല.കാരണം വേഗം കവർന്ന് രൂപഭംഗം വരാത്ത ഒന്നും ഇപ്പോൾ ശേഷിക്കുന്നില്ല എന്നതു തന്നെ.ബന്ധങ്ങളുടെ മൂല്യമോ സ്നേഹത്തിന്റെ കേട്ടുപാടുകളോ തിരയേണ്ട കാര്യമില്ല.കൈ നിറയെ പണം,അനുകൂലം മാത്രമായ ജീവിത സാഹചര്യങ്ങൾ.എന്തിന്റെ കുറവിലാണ് ഒന്ന് ദുഃഖിക്കുക എന്ന് ചിന്തിച്ചുപോകുന്ന തലമുറയുടെ തിരിച്ചറിവുകളാണ് ഇനി ആവിഷ്കരിക്കപ്പെടേണ്ടത്.ശ്രീ സുസ്മേഷ് ചന്ത്രോത്തിന്റെ കഥ ഈ തലത്തിലുള്ള ഒന്നാണ്.
                   വലിച്ചെറിയപ്പെടേണ്ട പലതും വച്ചുകെട്ടായി നമ്മോടൊപ്പമുണ്ട് എന്ന കണ്ടുപിടുത്തത്തിലേക്ക് എത്തിച്ചേരുന്നത് പ്രശ്നങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങിയതിന്റെ പ്രാരംഭ ലക്ഷണമായി കണക്കാക്കാം.മാത്രവുമല്ല ഈ കണ്ടെത്തൽ മുൻപേ നടന്ന ചിലർ പ്രാരംഭചികിത്സക്കായി ഉപദേശിച്ചിട്ടുള്ളതുമാണ്.ദുഃഖങ്ങൾ ഒഴിവാക്കാൻ നിരാസം പരിശീലിക്കണമെന്ന് ഇന്ന് ആരോടും നേരിട്ട് കയറി ഉപദേശിക്കാൻ ധൈര്യപ്പെടാതിരിക്കുന്നതാണ് നല്ലതെന്നു വരുമ്പോൾ കഥാകൃത്തിന്റെ വഴി ഉചിതമെന്നും വരുന്നു.ഇവിടെ സെൽഫോൺ ഉപേക്ഷിക്കാനെടുക്കുന്ന അത്രതന്നെ ഗ്ളാമറില്ലാത്ത ഒരു തീരുമാനത്തെതികച്ചും ഗ്ളാമറസാക്കിത്തീർക്കുന്ന ക്രാഫ്റ്റിൽ കഥാകൃത്ത് വിജയിച്ചിട്ടുണ്ട്.
                   സ്വകാര്യമായി സൂക്ഷിക്കേണ്ടുന്ന എന്തിനേയും പരസ്യപ്പെടുത്തി അശ്ലീലച്ചുവയുള്ള ഒരു പരിഹാസമായി ജീവിതത്തെ മാറ്റിമറിക്കുന്നതിൽ സെൽഫോണുകളുടെ പങ്ക് വളരെ വലുതാണ്.ഇതാകട്ടെ സൌകര്യങ്ങളുടെ മായാവലയിൽ പെടുത്തി നമ്മുടെ ചിന്താശേഷിയേയും പ്രതികരണശേഷിയേയും വരെ വന്ധ്യംകരിച്ചും കഴിഞ്ഞു.സെൽഫോണുപേക്ഷിക്കാൻ ധൈര്യമുണ്ടോ എന്ന അർത്ഥം വരുന്ന മേയറുടെ ചോദ്യം നമ്മുടെ ഉള്ളങ്ങളിൽ അണുബോംബായി വന്നുവീഴുമ്പോൾ ഞെട്ടാതിരുന്നിട്ട് കാര്യമില്ല.ഒടുവിൽ അത് ഉപേക്ഷിക്കാനെടുത്ത തീരുമാനത്തെക്കുറിച്ചുള്ള അന്വേഷണത്തിന് അടുത്ത കാലത്തെടുത്ത തീരുമാനങ്ങളിൽ ഏറ്റവും നന്നായത് എന്ന സേവ്യറുടെ ഏതാണ്ട് തന്നോടുതന്നെയുള്ള പ്രതികരണം നമ്മിലേക്കും നീണ്ടുവരുന്ന ഒരന്വേഷണമായി മാറുന്നു.ഈ ധൈര്യവും തിരിച്ചറിവും നഷ്ടപ്പെട്ടതോ നഷ്ടപ്പെടുത്തിയതോ ആയ ജീവിതമൂല്യങ്ങളെ കൈയെത്തിപ്പിടിക്കാനുള്ള ഒരാവേശമായി പരിണമിക്കുന്നത് ശവമടക്കിന്റെ അന്ത്യനിമിഷങ്ങളിൽകാണാം.എല്ലാപ്രാർത്ഥനകളും കഴിച്ച് കുഴിയിലേക്കെടുക്കുന്ന ഒടുവിലെ നിമിഷങ്ങളിൽ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് വീണ്ടും സെൽഫോൺ ശബ്ദിക്കുകയാണ്.അവസാനകോളായി വേണമെങ്കിൽസ്വീകരിക്കാം എന്ന പാതിരിയുടെ നിർദ്ദേശത്തെ നിഷ്കരുണം സേവ്യർ നിരസിക്കുന്നത് ആ ശവം ഇനിയും ശബ്ദിക്കുമെന്ന് പറഞ്ഞുകൊണ്ടാണ്.കഴിഞ്ഞ കുറേക്കാലമായി ഒഴിയാബാധയായി കൂടിയിരുന്ന ഒന്നിനെ എന്നേക്കുമായി ഒഴിപ്പിക്കാനെടുത്ത തീരുമാനം ഉറച്ചതാണെന്ന് സേവ്യർ വെളിപ്പെടുത്തുമ്പോൾആ പ്രവർത്തിക്ക് പുതിയ മാനങ്ങളുണ്ടാകുകയാണ്.വായടച്ചുകെട്ടിയാലും മിണ്ടിക്കൊണ്ടേയിരിക്കുന്ന ആധുനികാവസ്ഥകളുടെ അസ്വസ്ഥതകളെ എന്നേക്കുമായി കുഴിച്ചുമൂടുകയല്ലാതെ മോക്ഷത്തിന് വഴിയില്ലെന്ന ഈ തിരിച്ചറിവ് കഥക്ക് പരിണാമഗുപ്തിയേകുന്നു.
                   പക്ഷേ സ്വസ്ഥതതേടിയുള്ള ഈ നിരാസത്തെ സ്ഥായിയായ ജീവിതവിരക്തിയെന്നൊന്നും തെറ്റിദ്ധരിക്കാനില്ല എന്നതിന്റെ സൂചനകൾഅവശേഷിപ്പിച്ചുകൊണ്ടാണ് കഥ പറഞ്ഞുതീരുന്നത്.അത്തരം ഒരു വളർച്ചയോ പരിണാമവ്യഗ്രതയോ അവശേഷിപ്പിക്കാത്തത് കഥയുടെ പോരായ്മയാണെന്നു വരാം.അതേ സമയം ആധുനിക ജീവിതം അഭിമുഖീകരിക്കുന്ന സുപ്രധാനങ്ങളായ ചില സമസ്യകളെ അടക്കിയ പരിഹാസ്യത്തിന്റെ മറവിൽഅവതരിപ്പിക്കുന്നതിന് ശ്രമിച്ചിട്ടുള്ളത് കാണാം.എന്തിനും തിരക്ക് അഭിനയിക്കുന്ന സമൂഹം കാപട്യത്തിന്റെ മറ്റൊരു മുഖമാണെന്ന് ചോദ്യങ്ങളുന്നയിച്ചശേഷം മറുപടിക്ക് കാത്തുനില്ക്കാതെ നടന്നുമറയുന്ന ചോദ്യകർത്താവിനെ ചൂണ്ടി പറയാതെ പറയുന്നത് നമുക്ക് കേൾക്കാം.തിരക്ക് അഭിനയിച്ചില്ലെങ്കിൽനമ്മുടെയൊക്കെ ജീവിതത്തിന് വിലയില്ലാതായിപ്പോകുമോ എന്ന് ഭയപ്പെട്ടിട്ടാണ് പലരും കൃത്രിമമായ തിരക്കുകളിൽ മുഴുകുന്നതെന്ന് തോന്നിപ്പോകും.സോഷ്യൽ നെറ്റ് വർക്കുകളുടെ ഇടപെടലില്ലാത്ത ഒരു ജീവിതം മാറിയ സാഹചര്യങ്ങളിൽചിന്തിക്കാൻപോലുമാകില്ലെന്ന സൂചന പരിഹാസത്തിന്റെ മറ്റൊരു ഒളിയമ്പാണ്.മാതാപിതാക്കളുടെ ചരമം നെറ്റിലൂടെ വിവരിച്ചറിയാൻതിടുക്കപ്പെടുന്ന മക്കളുടെ കഥ എവിടെയോ വായിച്ചതോർക്കുന്നു.തൊട്ടടുത്ത വീട്ടിലെ മരണമോ കല്യാണമോ പോലും നെറ്റുവഴിയറിയുന്ന ഇക്കാലത്ത് കഥയിലെ വിവരണം ഒട്ടും അതിശയോക്തിയായി കാണാനില്ല.നിമിഷത്തിന് കണക്കുവച്ച് മുന്തിയവിലയ്ക്ക് സമയം കച്ചവടം ചെയ്ത് ലാഭം കൊയ്യാനുള്ള തിരക്കിൽആര് ആരെ കാത്തുനില്ക്കാൻ?കന്യാസ്ത്രീയുടെ തുടയോട് ചേർന്ന്തുള്ളുന്ന ഉപകരണം സന്നിവേശിപ്പിക്കുന്ന രൂക്ഷ പരിഹാസം തന്നെത്തന്നെ മറന്നുജീവിക്കുന്ന സുഖാന്വേഷികളുടെ ആധുനികപരിതോവസ്ഥകളെ കണക്കിന് കളിയാക്കുന്നുണ്ട്.
                            ഏറ്റവും പ്രധാനം മരണത്തെക്കുറിച്ച് അവശേഷിപ്പിച്ച ചില കല്പനകളാണ്.ബോധപൂർവ്വം കല്പിച്ചൊരുക്കിയ സെൽഫോണിന്റെ മരണവും മരിച്ചടക്കും ഒടുവിൽതന്റേതുകൂടിയായി പരിണമിക്കുമോ എന്ന് സേവ്യർ ഭയക്കാതിരുന്നില്ല.കാലങ്ങളായി സ്വശരീരത്തിന്റെ ഭാഗമോ ചില അവസരങ്ങളിൽ ശരീരം തന്നെയായോ മാറിയിരുന്ന സെൽഫോൺ വിചാരിച്ചതുപോലെ നിസ്സംഗതയോടെ ഉപേക്ഷിക്കാനാകുമോ എന്ന് ഭയന്നിരുപ്പോഴാണ് സമാശ്വാസവുമായി മേയർവീണ്ടും എത്തിയത്. ധീരനാണ് നിങ്ങൾ എന്ന മേയറുടെ ഓർമ്മപ്പെടുത്തൽ സേവ്യറിൽ അണഞ്ഞുതുടങ്ങിയ ആത്മ വിശ്വാസത്തിന്റെ തിരി ഊതിത്തിളക്കി.ഒരിക്ക സംഭവിക്കേണ്ട വിലയിരുത്തലും അതിന്റെ ഫലവും ഒളിച്ചുവയ്‌ക്കുന്നുണ്ടോ എല്ലാ മനോഹാരിതയും.?വാസ്‌തവത്തിഅയാള്‍ക്കുണ്ടായത്‌ വെറുപ്പാണ്‌.വെറുപ്പ്‌ എന്ന വികാരത്തിനുമാത്രമാണ്‌ അത്രയേറെ ബന്ധുക്കളുള്ളതെന്നും സേവ്യറിന്‌ തോന്നി. ചിന്തകളുടെ ഈ കാടിളക്കത്തെത്തുടർന്ന്
ത്യജിക്കുന്നത് ഉള്ളടക്കിയ ശത്രുവിനെയാണെന്ന പരികല്പനയോടെ തികഞ്ഞ വൈരാഗ്യത്തോടെ മരിച്ചടക്ക് ചടങ്ങ് സേവ്യർഅതിജീവിക്കുന്നു!പിൻവിളിക്ക് കാതോർക്കാതെ നടന്നു മറയുന്ന സേവ്യർ ആധുനിക കാലത്തെ ഒരു ധീരനല്ലെന്ന് ആർക്കു പറയാനാകും?



 http://susmeshchandroth.blogspot.com/






























Saturday 12 January 2013

സമരം സമരാഭാസം


പണ്ടാരോ പറഞ്ഞിട്ടുണ്ട്,സ്വാതന്ത്ര്യത്തിന്റെ വിലയറിയണമെങ്കിൽ അസ്വാതന്ത്ര്യത്തിന്റെ ചവർപ്പുനീർ കുടിച്ചിരിക്കണമെന്ന്.
നമുക്കത്ര പരിചയമില്ലാത്ത ഒരേർപ്പാടാണിത്.
അസ്വാതന്ത്ര്യത്തിന്റെ രുചിയറിയില്ലെങ്കിലും ദുഃസ്വാതന്ത്ര്യത്തിന്റെ പരമാവധി നമുക്ക് പരിചിതം.
സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിച്ചിട്ടുവേണം അത് നല്കാനെന്ന് നാല്പത്തേഴിൽ ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ അവരെ കുറ്റം പറയാനില്ല.അവർ ഭയപ്പെട്ടതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിത് പറയാൻ തോന്നിയത് സർക്കാർ ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട ചില സംഭവവികാസങ്ങൾ കണ്ടതുകൊണ്ടാണ്.
അഭിപ്രായ സ്വാതന്ത്ര്യം പോലെ പ്രധാനമാണ് സമരം ചെയ്യാനുള്ള സ്വാതന്ത്ര്യവും.രണ്ടും പുരോഗമന ജനാധിപത്യത്തിന്റെ കാവൽ ഭടന്മാർ തന്നെ.
എന്നാൽ സമരം ചെയ്യാതിരിക്കാനും ജോലി ചെയ്യാനും ജനാധിപത്യത്തിൽ സ്വാതന്ത്ര്യമുണ്ടെന്നതും മറക്കാൻ പാടില്ലാത്തതാണ്.
ഇത് സൌകര്യപൂർവ്വം മറക്കുന്നിടത്താണ് ജനാധിപത്യം തോല്ക്കുന്നത്.
അവിടെയാണ് രാഷ്ട്രീയം കടന്നുവരുന്നത്.
ഭരിക്കുന്ന പാർട്ടിയെ തല്ലാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുതെന്ന മുന്നൊരുക്കത്തിന്റെ പ്രകടനങ്ങളാണ് ഇപ്പോൾ അരങ്ങേറിവരുന്നത്.
ഇത് ലജ്ജാകരം തന്നെ.
ഉടുതുണി വലിച്ചുരിഞ്ഞും മുണ്ട് കീറിയും കരിഓയിൽ ഒഴിച്ചും നായ്ക്കുരണപ്പൊടി വിതറിയും കടകളടപ്പിച്ചും നാം ഏതു യുദ്ധമാണ് ജയിക്കാൻ പോകുന്നത്?അല്ലെങ്കിൽ ആരെ ജയിപ്പിക്കാനാണീ യുദ്ധം?
നഷ്ടപ്പെടുന്ന പ്രവൃത്തിദിനങ്ങളെ വിസ്മരിക്കാം.ജനം എന്തും സഹിക്കാൻ എന്നേ പഠിച്ചു.
പക്ഷേ തല്ലിത്തകർക്കുന്ന പൊതുമുതലിന് കണക്കുപറയേണ്ടിവരും.
പട്ടിണിക്കാരുടെ നികുതി മുതലിന്റെ പങ്കു പറ്റുന്നവർ ഒരിക്കലും ഈ നെറികേടിന് കൂട്ടുനില്ക്കാൻ പാടില്ല.
ആ ചോറിൽ വീഴുന്ന മണ്ണ് നമ്മുടെ വായിലും കടിക്കും.
സർക്കാർ ജീവനക്കാർ ഈ സമൂഹത്തിന്റെ പരിച്ഛേദമാണ്.
ന്യായമായ അവന്റെ ആവശ്യങ്ങൾ വിശാലമായ അർത്ഥത്തിൽ അവനെ ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ ആവശ്യങ്ങളാണ്.ഈ ബോധം ഉറയ്ക്കുന്നിടത്താണ് സർക്കാരുകളുടെ പിടിവാശി തകരുന്നതും ജനകീയസമരങ്ങൾ വിജയിക്കുന്നതും.
സമൂഹത്തിന്റെ ഭാഗമെന്നോണം രാഷ്ട്രീയപ്രവർത്തകരുടെ അനുഭാവം നമുക്ക് അത്യാവശ്യമാണ്.
പക്ഷേ അനുഭാവം കാട്ടുന്നവരും അത് സ്വീകരിക്കുന്നവരും പരിധികൾക്കുള്ളിൽ നിന്നു വേണം അത് ചെയ്യേണ്ടത്.
ഗുണവുമനവധി ദോഷമായിടാം എന്ന കാവ്യനീതി നാം മറക്കാതിരിക്കണം.

Friday 11 January 2013

ഡൽഹി സംഭവം-ഒരു തിരുത്ത്


വിശദമായചർച്ചകൾക്ക് വഴിയൊരുക്കാത്ത ഒന്നും ഇപ്പോൾ ഒരിടത്തും സംഭവിക്കുന്നില്ല.
വാർത്താമാധ്യമങ്ങളിലേയുംന്യൂസ് ചാനലുകളിലേയുംവാരികകളിലേയുംചർച്ചകളുടെഅതിപ്രസരം വെളിവാക്കുന്നത് അതാണ്.
ചർച്ചയും സംവാദങ്ങളുംപലരുടേയും ഉപജീവനമായിട്ടുണ്ട്.
ആരുടെയൊക്കെയോ സഹായം കൊണ്ട് വിഷയങ്ങൾക്കാണെങ്കിൽ ഇപ്പോൾ ഒരു പഞ്ഞവുമില്ല.
തിരണ്ടുകുളിമുതൽകൊലപാതകം വരേയുംനൂലുകെട്ടുമുതൽകൂട്ടബലാത്സംഗംവരേയുംഅതങ്ങനെ നീണ്ടുപരന്നുകിടക്കുകയാണ്.
എല്ലാം കച്ചവടമല്ലേ എന്നതാണ് ഗൂഢോക്തി.
അതങ്ങനെയാകുന്നതിൽ നമുക്ക് അഭിപ്രായവ്യത്യാസം ഉണ്ടാകേണ്ട കാര്യവുമില്ല.
പക്ഷേ ഇടക്കിടെയുള്ള പ്രബോധനമാണ് അസഹ്യമാകുന്നത്.
ഉദാഹരണമായി ഡൽഹികൂട്ടബലാത്സംഗത്തിന്റെ കഥ നോക്കുക.
പറഞ്ഞുപറഞ്ഞ് ബലാത്സംഗം ഇപ്പോൾ നടന്നരീതിയിലല്ലാതെ മറ്റൊരുരീതിയിലായിരുന്നെങ്കിൽ
കൂടുതൽ നന്നായേനേ എന്നോമറ്റോ അവരുദ്ദേശിക്കുന്നുണ്ടോ എന്ന് സംശയിക്കണം.
ഒരുപ്രമുഖസാംസ്കാരിക വാരികയിലെ ചില ലേഖനങ്ങൾ ഡൽഹിയിലുംമറ്റ് പ്രമുഖ ഇന്ത്യൻനഗരങ്ങളിലും നടന്ന പ്രതിഷേധപ്രകടനങ്ങളെപ്പോലുംലിറ്റ്മസ്സ് ടെസ്റ്റിന് വിധേയമാക്കുന്നു.
അവരുടെ അളവുകോലുകളിൽ ഉശിരറ്റതായിരുന്നത്രേ ആ പ്രതിഷേധമെല്ലാം.
പിന്നെഎന്തുവേണമായിരുന്നു എന്നൊന്നും പറഞ്ഞുകണ്ടില്ല.
അതിനാണല്ലോ നാം വായനക്കാർ.ഭാവനാവിലാസംപോലെയാകാം എന്നാകും.
എന്നെ അത്ഭുതപ്പെടുത്തുന്നത് മറ്റൊന്നാണ്.
ഇത്രയും കൃത്യമായി ഇത്രയും വിശദാംശങ്ങൾസഹിതംചർച്ചാഭാസങ്ങളിൽ തത്സമയം തന്നെ
വെളിച്ചപ്പെടാൻ ഇവർ മുൻപുതന്നെ കോപ്പുകൂട്ടിയിരിക്കുകയായിരുന്നോഎന്നതാണത്.
എങ്കിൽ തീർച്ചയായും ഇക്കൂട്ടരെ കരുതിയിരിക്കണം.
കച്ചവടത്തിന്റെ പുതിയ സാധ്യതകൾക്കായി സംഭവങ്ങൾ സൃഷ്ടിക്കപ്പെടാനിടയുണ്ട്.
ഡൽഹി സംഭവത്തിലേക്ക് തിരിച്ചുവരാം.
നടന്നത് സമ്പൂർണ്ണമായ അർത്ഥത്തിൽ ഒരുകുറ്റകൃത്യമാണ്.
എല്ലാകുറ്റകൃത്യങ്ങൾക്കും സാഹചര്യം ഉൽപ്രേരകവുമാണ്.
സാഹചര്യം അനുകൂലമാകുന്നത് കുറ്റകൃത്യത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കും.
ഇത് ക്രിമിനോളജിയിലെ തത്വം.
ഡൽഹിയിലേയുംമറ്റിടങ്ങളിലേയുംസാധാരണക്കാർ പ്രതികരിച്ചത് ഈ കുറ്റകൃത്യത്തോടാണ്.
അല്ലെങ്കിൽ ഈ കുറ്റകൃത്യത്തേയും തമസ്കരിക്കാൻ നടക്കാവുന്ന ഒത്തുകളിയോടാണ്.
അരവിന്ദ് കെജ്രിവാളോ അരുന്ധതീ റോയിയോ അല്ലെങ്കിൽ മറ്റൊരാളോ നേതൃത്വം കൊടുക്കാത്തതുകൊണ്ടുമാത്രം ഈ പ്രതിഷേധംലക്ഷ്യഭേദിയായില്ല എന്നുകരുതുന്നവർ ചരിത്രം പഠിക്കാത്തവരോ മൂഢരോ ആണ്.
കാരണം ലോകത്തെ മാറ്റിമറിച്ച എല്ലാപ്രതിഷേധങ്ങളും ജനസഞ്ചയം സ്വയമേവ തുടങ്ങിവച്ചതായിരുന്നു.
നേതാക്കന്മാർ പിന്നീടാണ് ജനിക്കുന്നത്.
ജനസഞ്ചയത്തിന്റെ പ്രതിഷേധത്തെ വലിച്ചുനീട്ടി നേതാക്കൾ
ഉപജീവനത്തിനുപാധിയാക്കുമ്പോഴാണ് അതിന് കരുത്തുകുറയുന്നതും ലക്ഷ്യം പിഴയ്ക്കുന്നതും.
ഇവിടെ അങ്ങനെ സംഭവിക്കാത്തതിൽ ഭാഗ്യം എന്നാണു കരുതേണ്ടത്.
മുൻപ് പ്രതികരിക്കാതിരുന്നത് ഇപ്പോൾപ്രതികരിച്ചതിന്റെസാംഗത്യത്തെചോദ്യം ചെയ്യുന്നതുമല്ല.
പക്ഷേ ചർച്ചകൾ മറ്റെന്തിലുമെന്നപോലെ ഇവിടേയും ലക്ഷ്യം മറക്കുന്നു.
പെൺകിടാങ്ങൾ സാരിധരിച്ചാലും ചുരീദാർ ധരിച്ചാലും മിഡി ധരിച്ചാലും ജീൻസുധരിച്ചാലും കുറ്റകൃത്യം നടക്കും.
ഒഴിവാക്കേണ്ടത് കുറ്റകൃത്യങ്ങൾക്കുള്ള സാഹചര്യങ്ങളേയാണ്.
നിയമത്തിന്റെ പോരായ്മയുണ്ടെങ്കിൽ അത്പരിഹരിക്കണം.
എക്സിക്യൂട്ടീവും ജുഡീഷ്യറിയും ഉണർന്നുപ്രവർത്തിക്കണം.
കുറ്റകൃത്യങ്ങളുടെ സാമൂഹിക പശ്ചാത്തലം വിലയിരുത്തപ്പെടണം,പക്ഷേ അത് ഇപ്പോൾ ചെയ്യുന്നതുപോലെ ഉദരപൂരണത്തിനു മാത്രമാകരുത്.ഉള്ളി തൊലിക്കുന്നതുപോലെയുള്ള ചർച്ചകളിലൂടെയല്ല അത് വേണ്ടത്.
കൈക്കൂലിക്കും അഴിമതിക്കുംകുറ്റകൃത്യങ്ങളിലുള്ള പങ്ക് തിരിച്ചറിയപ്പെടണം.
അവയ്ക്ക് തടയിടാനുള്ള ആർജ്ജവം സർക്കാരുകൾ കാണിക്കണം.
മാറ്റം വരും, തീർച്ചയായും മാറും സ്ഥിതി, ഇതിനൊക്കെ തയ്യാറായാൽ....
സ്ത്രീപീഡനമുൾപ്പെടേയുള്ള കുറ്റകൃത്യങ്ങൾ ഗണ്യമായി കുറയും,ഉറപ്പ്.
അല്ലെങ്കിലും മാറേണ്ടിവരും,മാറിയില്ലെങ്കിൽ മാറ്റും
ഇന്നല്ലെങ്കിൽ,നാളെ
അതിനുതെളിവാണ് ഡൽഹി സംഭവമുണർത്തിവിട്ട ഈ ജനകീയമുന്നേറ്റം
ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നവർ കരുതിയിരിക്കുക.......