Friday 22 June 2012

സഡന്‍ഡത്ത് ഇന്‍ ബ്ളോഗ്


                                          മറ്റേതൊരു വിഷയവുമെന്നതുപോലെ നമ്മുടെ പുതിയ രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പും ദേശീയ- പ്രാദേശിക പാർട്ടികൾക്ക്  പരസ്പരം മത്സരിക്കാനും പഴിചാരാനുമുള്ള ഒരവസരമായി തീർന്നിരിക്കുകയാണ്.മാന്യമായ എന്തെന്കിലും ഇനി ഇവരിൽ നിന്നും പ്രതീക്ഷിക്കാനില്ലെന്ന തിരിച്ചറിവാകണം ഒടുവിൽ താ൯ മത്സരിക്കാനില്ലെന്ന വെളിപ്പെടുത്തലിലേക്ക് ശ്രീ.അബ്ദൂൾ കലാമിനെ കൊണ്ടെത്തിച്ചതെന്ന് ന്യായമായും ഊഹിക്കാം.യുപിഎ സ്ഥാനാർത്ഥി ശ്രീ.പ്രണബ് മുഖർജി നമ്മുടെ ഈ പരമോന്നതപദവിക്ക് ഒട്ടും യോഗ്യനല്ലെന്ന് അദ്ദേഹത്തിന്റെ ശത്രുക്കൾ പോലും പറയാനിടയില്ല.അദ്ദേഹം എല്ലാ അർത്ഥത്തിലും ഒരു രാഷ്ട്രീയമാന്യ൯ തന്നെ.അദ്ദേഹത്തിന്റെ പ്രതിയോഗിയായി ഇപ്പോൾ സ്വയം അവരോധിച്ചെത്തിയിരിക്കുന്ന ശ്രീ.പി.എ.സാങ്മ തന്റെ ക്രഡിബിലിറ്റികൾ ഒന്നൊന്നായി വെളിപ്പെടുത്തിവരികയാണ്!സ്ഥാനമൊഴിയുന്ന രാഷ്ട്രപതിയുടെ പ്രതിഭയെ വച്ച് ഒരു താരതമ്യത്തിന് ഒരുങ്ങുന്നതിൽ ഇനി അർത്ഥമില്ലെന്കിലും ഒരു കൗതുകത്തിന് വേണമെന്കിൽ അതുമാകാം.സ്ഥാനാർത്ഥികളിൽ കേമനാരെന്നതല്ല ഇവിടെ വിഷയം.മറിച്ച് പ്രഥമ പൗരന്റെ ഈ ഒഴിവിലേക്ക് സമവായത്തിലൂടെ ഏറ്റവും സമുന്നതനും സർവ്വസമ്മതനുമായ ഒരു യോഗ്യനെ കണ്ടെത്തുന്നതിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ പരാജയപ്പട്ടു എന്നിടത്താണ് നമ്മുടെ പാപ്പരത്വം നാം ആസ്വദിക്കേണ്ടത്.ഒരു വിദേശ രാഷ്ട്രത്തിൽ നാം പൗരന്മാർക്ക് ലഭിക്കുന്ന ആദരവു് അവർ നമ്മുടെ രാഷ്ട്രത്തെ എത്രകണ്ട് ആദരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന് വിവരമുള്ളവർ പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്.പ്രഥമ പൗരന്റെ കസേരയുടെ നയതന്ത്ര പ്രാധാന്യമാണ് ഇത് വെളിപ്പെടുത്തുന്നത്.അബദ്ധത്തിൽ ആ കസേരയിലിരുന്നവർ മു൯പും ഉണ്ടായിട്ടുണ്ട്.ഇരിക്കാ൯ വേണ്ടി കച്ചകെട്ടിയിറങ്ങിയവരുടെ കഥ തുടങ്ങാനിരിക്കുന്നതേയുള്ളു.ഈ വേഷങ്ങളൊക്കെ തിമിർത്താടിക്കഴിയുമ്പോൾ നമ്മുടെ യശസ്സ് ഏതു വാനത്തിലാകും ഇടിച്ചു നില്കുകയെന്ന് കണ്ടുതന്നെയറിയണം!അടിയന്തരാവസ്ഥക്കാലത്തെ ഒരു കാർട്ടൂണിൽ ടോയ്ലെറ്റിനുള്ളിലിരുന്ന് ഒരു പ്രസിഡന്റ് സഹർഷം ഇങ്ങനെ പറയുന്നത് കേട്ടിരുന്നു”please ask her to wait for sometime if there are more ordinances to sign”.പാവം ഒരു പീഡിതാത്മാവിന്റ ഇത്തരം പുലമ്പലുകൾക്ക് വീണ്ടും വേദിയൊരുക്കാനല്ല സമവായത്തിന്റെ കഥ ഇവിടെ വിവരിച്ചത്.
                                  രാജ്യത്തിന്റെ പ്രഥമപൗരനെ തിരഞ്ഞെടുക്കുന്ന,നമ്മുടെ പാരമ്പര്യവും സാംസ്കാരികൗന്നത്യവും സ്വാഭാവികമായി വെളിപ്പടുത്തേണ്ട ഇത്രയും അഭിമാനാർഹമായ ഒരു വിഷയത്തിൽ പോലും നാം നമ്മുടെ അല്പത്തങ്ങളെ ഒഴിവാക്കുന്നില്ലല്ലോ എന്ന വേദനയും സ്വയമറിയാതെയാണെന്കിലും അതിൽ പങ്കുചേരുന്നല്ലോ എന്ന കുറ്റ ബോധവുമാണ് ഈ കുറിപ്പിനാധാരം.

No comments:

Post a Comment