Tuesday 29 May 2012

വ്യസനപര്‍വ്വം


സഖീ,
ഈ വെളിച്ചം
എന്റെ നിദ്രയെ കെടുത്തിയിരിക്കുന്നു.
എല്ലാം മറന്ന്
ആ മടിയില്‍ തലചായ്ചുറങ്ങാനാണ്
ഞാന്‍ ശ്രമിച്ചത്.
ചുണ്ടെലികളെപ്പോലെ
നിനവിന്റെ സ്വാസ്ഥ്യം കരളുന്ന
ചിന്തകളെ തട്ടിയകറ്റാനാണ്
ആ മാറില്‍
മുഖം പൂഴ്ത്തിയിരുന്നത്.
പക്ഷേ
മുടിയിഴകളിലൂടെ അരിച്ചിറങ്ങിയ
നനുത്ത വിരല്‍സ്പര്‍ശങ്ങള്‍ക്കോ
മൂര്‍ദ്ധാവിലേക്ക് പകര്‍ന്ന
ചുടുനിശ്വാസങ്ങള്‍ക്കോ
എന്നെ രക്ഷിച്ചെടുക്കാനാകുന്നില്ല.
കണ്ണടക്കുംപോള്‍
എവിടെയോ
പ്രാണവേദനയോടെ
അലറിക്കരയുന്ന കുട്ടികള്‍.
മുറിവേറ്റ ഒരു രാക്കിളിയുടെ
പാടിത്തീരാത്ത നൊമ്പരം.
ആക്രോശത്തോടെ
കവര്‍ന്നെടുക്കപ്പെട്ട
അനാഥസ്ത്രീത്വങ്ങളുടെ
ഒടുങ്ങാത്ത
തേങ്ങലുകള്‍.
എവിടെയോ
ആരുടെയോ
ഒളിമഴുവേറ്റ്
ആര്‍ത്തലച്ചു പതിക്കുന്ന
ഒരു വന്മരത്തിന്റെ
വിറച്ചാര്‍ത്ത്.
ഒടുവിലെ രക്ഷകന്റെ
വരവും കാത്ത്
നിസ്സഹായരായി
കത്തിയമരുന്ന
കാടിന്റെ
മൗനരോദനം.
ഉരുകിയമരുന്ന
തീത്തൊണ്ടയിലേക്ക്
തുള്ളി നീരു തിരയുന്ന
നദിയുടെ
ആര്‍ത്തസ്വനങ്ങള്‍.
...............................
നിന്നിലേക്ക് വരിഞ്ഞു മുറുക്കുന്ന
സ്നേഹച്ചരടുകള്‍ക്കോ
സമാശ്വാസത്തിന്റെ
നറും ചൂടാര്‍ന്ന നിന്റെ
മടിത്തടത്തിനോ
വിങ്ങിയുണരുന്ന
ആ മാര്‍ത്തടത്തിന്റെ
ഇടറുന്ന വിതുമ്പലുകള്‍ക്കോ
പുലര്‍ക്കിളിപ്പാട്ടുപോലെ
കുറുകിയുണരുന്ന
നിന്റെ ശ്വസനവേഗങ്ങള്‍ക്കോ
എന്നിലെ
എന്നെ
മാറ്റാനാകുന്നില്ലല്ലോ!
എന്കിലും
മധുരനിറവാര്‍ന്ന
ചുടുചുംബനങ്ങളാല്‍
നീ
എന്റെ കണ്ണുകളെ മൂടുക
ഒരു നിമിഷം കൂടി
ഞാനുണര്‍ന്നിരിക്കട്ടെ.......

No comments:

Post a Comment