Tuesday 15 May 2012

നിഴല്‍ യുദ്ധങ്ങള്‍



                                                    
                                                 ഏറ്റവും വലിയ ഭീരുവാണ് ആയുധങ്ങളില്‍ അഭയം തേടുന്നതെന്ന് പറയാറുണ്ട്.ആയുധങ്ങള്‍ ചുമന്നു ജീവിക്കുന്ന ഇന്നത്തെ മനുഷ്യന്റെ ഗതികേടിനെ ഇതിന്റെ വ്യാപ്തിയില്‍ നോക്കിക്കാണുന്പോള്‍ നമുക്ക് തോന്നിപ്പോവുക കടുത്ത സഹതാപവും അനുതാപവുമായിരിക്കണം.ആര് ആരെ ആയുധമണിയിച്ചാലും,ആര്‍ക്കെതിരേ പട നടത്തിച്ചാലും അതെല്ലാം മനുഷ്യരാശിയുടെ നേരെയുള്ള,പ്രകൃതിയുടെ നിലനില്പിനെതിരേയുള്ള വെല്ലുവിളികളായി വായിച്ചെടുക്കുംപോഴാണ് നാം യഥാര്‍ത്ഥ മനുഷ്യരായി പരിണമിക്കുന്നതെന്നുപറയാം.പക്ഷേ ഇതത്ര പ്രായോഗികമല്ലെന്ന് നമുക്കെല്ലാം അറിയുന്നതുമാണ്.ഇന്ന് അന്താരാഷ്ട്ര സമൂഹത്തിലെ എണ്ണപ്പെട്ട ധനികന്മാരില്‍ ഭൂരിഭാഗവും ആയുധകച്ചവടക്കാരോ അതിന്റെ ഇടനിലക്കാരോ ആണെന്ന സത്യം മനസ്സിലാക്കുംപോള്‍,അതിന് പിന്നിലെ കച്ചവടലക്ഷ്യങ്ങള്‍ മറനീക്കിയെത്തുംപോള്‍ കാര്യങ്ങള്‍ അത്രത്തോളം ലളിതമല്ലെന്ന് നമുക്ക് ബോധ്യപ്പെടും.മനുഷ്യന് ഹാനികരമാകാത്ത കോഴുപ്പിന്റെ അളവ് ദിനംതോറും താഴ്ത്തിക്കൊണ്ടു വന്ന് നമ്മെയെല്ലാം രോഗികളാക്കി മാറ്റി വിലകൂടിയ മരുന്ന് തീറ്റിച്ച് ഒടുവില്‍ യഥാര്‍ത്ഥ രോഗികളാക്കി മാറ്റിത്തീര്‍ക്കുന്ന ഭിഷഗ്വരന്മാരുടേയും മരുന്ന്കംപനിക്കാരുടേയും അവിശുദ്ധ കൂട്ടുകെട്ടുപോലെ ഇവിടെ സാമ്രാജ്യാധിപതികളുംആയുധക്കച്ചവടക്കാരും തമ്മിലുള്ള രഹസ്യധാരണകളില്‍ മനുഷ്യന്‍ മനുഷ്യന്റെ ആജന്മ ശത്രുവായിപരിണമിപ്പിക്കപ്പെടുന്നു.നേരിടാന്‍ ആയുധങ്ങള്‍ തരംപോലെ തരാന്‍ ആളുള്ളപ്പോള്‍ നമുക്ക് ആരെയാണ് ശത്രുവായി പ്രഖ്യാപിച്ചുകൂടാത്തതെന്ന് ആരും ചിന്തിച്ചു പോകുന്നതില്‍ അത്ഭുതപ്പെടാനില്ല.സ്വാര്‍ത്ഥതയും ദുരയും ആര്‍ത്തിയും ചതിയും അസഹിഷ്ണുതയും നമ്മുടെ രാത്രികളെ വല്ലാതെ കലക്കിമറിക്കുന്ന ഇന്നത്തെ സാഹചര്യം നമ്മെ അങ്ങനെ മാറ്റിത്തീര്‍ക്കുകയും ചെയ്യും.
                                   ശിലായുഗത്തിലെ മനുഷ്യന്‍ വയറിന്റെ വേവലാതികള്‍ക്കുള്ള മറുമരുന്നായാണ് ആയുധങ്ങളിലേക്ക് നടന്നെത്തിയത്.ആത്മരക്ഷ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാകാനേ വഴിയുള്ളൂ.ഏത് സാഹചര്യങ്ങളിലും ഈ രണ്ട് ആവശ്യങ്ങളും അനാവശ്യങ്ങളായി വ്യാഖ്യാനിക്കപ്പെടാനും നിവൃത്തിയില്ല.പിഴവ് പറ്റിയത് ആത്മരക്ഷയുടെ സാഹചര്യങ്ങളെ വ്യാഖ്യാനിച്ചപ്പോഴാണ്.ഉറങ്ങുന്നവനെ വിളിച്ചുണര്‍ത്തി,പ്രകോപിപ്പിച്ച് പ്രത്യാക്രമണം ഇരന്ന് വാങ്ങിയിട്ട് പിന്നെ സ്വരക്ഷയുടെ പേരില്‍ അവനെ ക്രൂരമായി വകവരുത്തുംപോഴും,നീതിന്യായകോടതികളില്‍ സ്വന്തം തെറ്റുകളെ അധികാരവും പണവും ചെലുത്തി ന്യായീകരിക്കുംപോഴുമാണ് ആത്മരക്ഷ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നത്.കൃത്രിമ ഏറ്റുമു‍ട്ടലില്‍ വധിക്കപ്പെടുന്ന തീവ്രവാദി പിന്നീട് ആസൂത്രിതമായി കൊല്ലപ്പെടുകയായിരുന്നു എന്നുതെളിയുംപോള്‍ ആത്മ രക്ഷയെസംബന്ധിച്ച് നാം മുന്നോട്ടുവച്ച ആശന്കകള്‍ ശരിയാണെന്ന് വരും.തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണിയില്‍ ഒട്ടും കുറവല്ല ലോകത്തെവിടേയുമുള്ള ഭരണകൂടഭീകരതയെന്നാണ് ആധുനിക കാലം തെളിയിക്കുന്നത്.

                                             എന്നാല്‍ യഥാര്‍ത്ഥ വിഷയം ഇതുമല്ല.ശത്രുവില്‍ നിന്നുമാണ് ആത്മരക്ഷ തേടേണ്ടത്.പക്ഷേ ആരാണ് ശത്രു?യഥാര്‍ത്ഥ ശത്രുവിനെ കണ്ടെത്താനായില്ലെന്കില്‍ പുതുതായി ശത്രുക്കളെ സൃഷ്ടിക്കുന്നതാണ് ഇന്നത്തെ രീതി.ആയുധം ശത്രുവിനുനേരേ പ്രയോഗിക്കാനുള്ളതാകയാല്‍ ഏതുരീതിയിലും പുതിയ പുതിയ ശത്രുക്കളെ ജനിപ്പിക്കേണ്ടത് ആയുധനിര്‍മാണത്തിലും അതിന്റെ വ്യാപാരത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അത്യാവശ്യമാണ്.പരംപരാഗത ശത്രുതയുടെ കത്തിയമര്‍ന്ന ചാരത്തില്‍പോലും ഇക്കൂട്ടര്‍ കനല്‍ചീളുകള്‍ തിരയുന്നത് ഇതേ കച്ചവ‍ടലക്ഷ്യങ്ങള്‍ മനസ്സില്‍ കണ്ടുകൊണ്ടാണ്.പാലസ്തീന്‍-ഇസ്രായേല്‍ തര്‍ക്കങ്ങളിലെ ലോകപോലീസുകാരന്റെ ഇടപെടലുകളും,ഇറാക്കിലെ അവന്റെ അധിനിവേശവും,അഫ്ഗാന്‍ മണ്ണില്‍ സോവിയറ്റ് യൂണിയനും പിന്നീട് അമേരിക്കക്കാരും നടത്തിയ പടയോട്ടങ്ങളും ഗതകാലത്തെ ചില ഉദാഹരണങ്ങളാണെന്കില്‍ ടിബറ്റന്‍ ജനതയോടുള്ള ചൈനയുടെ പരാക്രമങ്ങളുടെ പിന്നിലും ഇന്ത്യയും പാക്കിസ്താനുമിടയിലെ ഒളിഞ്ഞും മറഞ്ഞുമുള്ള ശത്രുതക്കുപിന്നിലും നേരിട്ടോ അല്ലാതേയോ ഉള്ള ആയുധക്കച്ചവടക്കാരുടെ താല്പര്യങ്ങളാണുള്ളതെന്ന് കണ്ടെത്താവുന്നതാണ്.ശവപ്പെട്ടിക്കച്ചവടക്കാരുടെപോലും കമ്മീഷന്‍ പറ്റുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും നിറഞ്ഞ ഇന്ത്യന്‍ പരിതസ്ഥിതികളില്‍  ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാവുന്നതുമാണ്.
                                     ഒരുതരത്തില്‍ ഇന്ന് ലോകം അഭിമുഖീകരിച്ചുവരുന്ന ഏറ്റവും വലിയ വിപത്തായ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ പോലും ആയുധക്കച്ചവടലോബിയുടെ ഒത്താശയോടെയാണോ നടന്നുവരുന്നതെന്ന് സംശയിക്കണം.ഏറ്റവും നവീനവും അപാരമായ പ്രഹരശേഷിയുമുള്ള ആയുധങ്ങള്‍ പണംമുടക്കാതെ തീവ്രവാദികള്‍ക്കു കിട്ടുമെന്ന് യുക്തിബോധമുള്ള ആര്‍ക്കും ചിന്തിക്കാനാകില്ല.മാത്രവുമല്ല പുതിയശത്രുക്കളെ വാര്‍ത്തെടുക്കാനും പരംപരാഗത ശത്രുക്കളുടെ വൈരത്തിന് മുനകൂര്‍പ്പിക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ത്തന്നെ നടന്നുവരുംപോള്‍ തീവ്രവാദ-വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ആക്കം ഇനിയും വര്‍ദ്ധിക്കാതിരിക്കാന്‍ തരമില്ല.ആയുധക്കച്ചവ‍ടം അരങ്ങുതകര്‍ക്കുകയും കമ്മീഷന്‍ പറ്റി കൊഴുക്കുന്ന ശവംതീനിപ്പട പെരുകുകയും ചെയ്യുംപോള്‍ പ്രകൃതി ദുരന്തങ്ങളും രോഗവും പട്ടിണിയും കൊണ്ട് സ്വതേ പൊറുതിമുട്ടുന്ന ജനം എന്തിനെന്നറിയാതെ പരസ്പരം പോരടിച്ചുമരിച്ചുവീഴും.ഇത് കാണാന്‍ വലിയ ദീര്‍ഘദര്‍ശന പാടവമൊന്നും വേണ്ട,മറിച്ച് അല്പം സാമാന്യ ബുദ്ധിമതിയാകും.പ്രശ്നം നാം അധികം എടുത്തു പ്രയോഗിക്കാത്തതുകൊണ്ട് വേണ്ടസമയത്ത് അത് നമുക്ക് പ്രയോജനപ്പെടുമോ എന്ന സംശയമാണ്.സര്‍വ്വനാശം എത്തിപ്പിടിക്കുംമുന്‍പ് നാം ഉണര്‍ന്ന് ചിന്തിക്കുകയും ജാഗ്രതയോടെ പ്രവര്‍ത്തിക്കുയും വേണം.

No comments:

Post a Comment