Wednesday 30 May 2012

ഒസ്യത്ത്


എന്റെ വാക്കുകള്‍
പ്രിയപുഷ്പങ്ങളെന്നാണ്
നീ പറഞ്ഞിരുന്നത്.
മുറിവുകളിലേക്ക് ഉതിരുംപോള്‍
അവയ്ക്ക്
മഞ്ഞിന്‍കണങ്ങളേക്കാള്‍
തണുപ്പേറുമെന്നും
നീ
ഓര്‍മ്മിച്ചിരുന്നു.
പാറുന്ന മുടിയിഴകളില്‍
പതറിയ വിരല്‍ത്തുംപുകളെ
തടുത്തുനിര്‍ത്തി
ഒരിക്കല്‍
നീ ചോദിച്ചു
സ്നേഹത്തിന്റ നിറമെന്താണ്?
എന്തിനെന്നറിയാതെ
നീതന്നെ പൂരിപ്പിച്ചു-
കറുപ്പ്...
എന്റെ ചുമലിലൂടെ
ഒഴുകിയിറങ്ങിയ
ചുടുമിഴിനീര്‍ക്കണങ്ങള്‍
മുടിയിഴകൊണ്ട്
നീ തുടച്ചുനീക്കി.....
കുത്തൊഴുക്കില്‍ പെട്ട്
ഇണപിരിഞ്ഞ പരല്‍ മീനുകളെപ്പോലെ
വിരുദ്ധ ദിശകളിലെ
നമ്മുടെ ജീവിതം.
നീ
എന്നോ പകര്‍ന്ന
നിറം കെട്ട വാക്കുകള്‍
നമുക്കിടയില്‍
തകര്‍ക്കപ്പെടാത്ത
കന്മതിലുകളായി.
എന്കിലും
ആതുരാലയത്തിലെ
നിന്റെ മുറിയില്‍
വിരല്‍ത്തുംപൂന്നി
കടന്നുകയറിയ അപരിചിതന്‍
നിന്നെ വിളിച്ചുണര്‍ത്തുന്നതും
കരളുന്ന വേദനയുടെ
അഗാധഹ്രദങ്ങളില്‍നിന്ന്
നിന്നെ ആവാഹിച്ചെടുക്കുന്നതും
ഞാനറിഞ്ഞു.
കനിവിന്റെ
ആ വഴി
നിനക്കുമാത്രമായി
തുറക്കപ്പെട്ടതല്ലെന്ന്
വല്ലാതെ ആശിച്ചുപോകുന്നു....
ഇനി
പകരം വയ്ക്കാന്‍
ഒരു പിടി എള്ളും
പിന്നെ
തളര്‍ന്ന
പൂവിതളും.

No comments:

Post a Comment