Tuesday 24 April 2012

തൊടുപുഴയില്‍ കണ്ടത്


തൊടുപുഴയാണ് ഇപ്പോള്‍ എന്റെ തട്ടകം.
ഏതാണ്ട് ഒരുവര്‍ഷമാകുന്നു ഇവിടെ വന്നു കൂടിയിട്ട്.
ജോലിക്കാര്യവും സ്ഥലംമാറ്റവുമായാണ് ഇവിടെ എത്തിപ്പെട്ടതെന്കിലും
പണ്ടെങ്ങോ ഞാനിവിടെ ഉണ്ടായിരുന്നെന്ന തോന്നലാണിപ്പോള്‍.
ഏറ്റവും വലിയ അനുഗ്രഹം തൊടുപുഴ കണ്ണന്റെ സാമീപ്യം തന്നെ.
ഒരുപാടുപ്രാര്‍ത്ഥനകളുടെ പുണ്യമാകണം ഇത്.
നിറവാര്‍ന്ന ചൈതന്യത്തിന്റെ സവിശേഷ സാന്നിദ്ധ്യം
ഇവിടെ എന്നെ അനുനിമിഷം ഉന്മേഷവാനാക്കുന്നുണ്ട്.
എല്ലാറ്റിനും ഭഗവാനോട് കടപ്പെട്ടിരിക്കുന്നു.
മറ്റൊന്ന് തൊടുപുഴയാറ്റിലെ തണുത്ത വെള്ളത്തിലെ
ഇടക്കിടെ തരമാകുന്ന മുങ്ങിക്കുളിയാണ്.
മൂലമറ്റത്തെ പവര്‍ ജനറേഷന്‍ കഴിഞ്ഞ് തുറന്നൊഴുക്കുന്ന
വെള്ളം നഗരംതൊട്ട് അശുദ്ധപ്പെടുന്നതിനും മുന്‍പ്
പൂര്‍ണ്ണ വിശുദ്ധിയില്‍ ഒരു മുങ്ങിക്കുളി!
ഇടുക്കിയിലാണ് തൊടുപുഴ താലൂക്കെന്കിലും
മലംപ്രദേശങ്ങളും വനനീലിമകളും തൊടുപുഴയ്ക്ക് അന്യമാണ്.
സമതലങ്ങളും പച്ചപ്പുംകൊണ്ട് ഇവിടം അനുഗ്രഹീതമാണ്.
ഭീതിപ്പെടുത്തുന്ന ഒന്നേയുള്ളൂ
നിമിഷനേരംകൊണ്ട് വാനത്തെ കരിന്പടം മൂടിക്കുന്ന
കൂറ്റന്‍ കാര്‍മേഘങ്ങളും
അവയ്കിടയില്‍ നിന്നും കണ്ണഞ്ചിക്കുന്ന വെള്ളിവാള്‍
വീശിയടുക്കുന്ന ചുടുമിന്നലും
നെഞ്ചു പിളര്‍ന്ന് ജീവനെടുക്കാന്‍
കുതറിപ്പൊട്ടുന്ന ഇടിമുഴക്കങ്ങളും.
ഇവയെല്ലാം ചേര്‍ന്ന് നമ്മെ തകര്‍ത്തുകളയും!
രുദ്ര കാളിയെപ്പോലെ
ഇടുക്കിയിലെ ആകാശം
മുടിയഴിച്ചാര്‍ത്ത്
അട്ടഹസിച്ച്
പെരുംപറമുഴക്കി
രൗദ്ര താണ്ഡവമാടുംപോള്‍
പ്രകൃതിയുടെ സംഹാരരൂപം
നമുക്ക് വീണ്ടും കാണാം.
മലയോരകര്‍ഷകരുടെയും
ഹൈറേഞ്ച് വാസികളുടേയും
പ്രധാന വിപണന-വ്യാപാരകേന്ദ്ര മാണ് തൊടുപുഴ.
കച്ചവടം തന്നെ എന്തിലും മുന്നില്‍.
തുണിക്കടകളുംസ്വര്‍ണ്ണക്കടകളും
നഗരം ഭരിക്കുന്നു.
ആഡംബരവാഹനങ്ങള്‍ എംപാടും കുതിച്ചുപായുന്നു.
റബ്ബറിന്റെ രാഷ്ട്രീയവും
പശമുക്കി വടിവൊപ്പിച്ച ഖദറും
ഈനാടിന്റെ മുഖമുദ്രകളാകുന്നു.
അശിക്ഷിതന്റെ ആലാപനം പോലെ
മുനവച്ച താളക്രമങ്ങളില്‍
സമയത്തിന് അതിരിട്ടുകൊണ്ട്
പിറന്നുവീഴുന്ന മുനിസിപ്പല്‍ സയറണ്‍.
കാലുകള്‍ കൂട്ടിക്കെട്ടിയ കുരുന്നുകളെ
തരംപോലെകളിയ്ക്കാനയച്ച്
സമയം കൊല്ലാന്‍ മാത്രം
കുശുന്പില്‍ അഭയം തേടുന്ന 
സുന്ദരികളും
പറക്കമുറ്റാത്ത കോഴിക്കുഞ്ഞുങ്ങള്‍
തള്ളക്കോഴിക്ക് വലംവയ്കുന്നതുപോലെ
ഇടറിയകാലുകളും
അവിശ്വാസം പതറിച്ച കണ്ണുകളുമായി
അവരെ ചേര്‍ന്നുനില്ക്കുന്ന പുരുഷന്മാരും
മുനിസിപ്പല്‍ പാര്‍ക്കിന് കനം വയ്പിക്കുന്നു.
കളിപ്പാട്ടങ്ങളും കടല കപ്പലണ്ടിയുമായി
പൊടിപൊടിക്കുന്ന വഴിവാണിഭം
ഒരിക്കല്‍ പ്രശാന്തമായിരുന്ന ഈ നഗരവും
പട്ടണത്തിന്റെ മട്ടും ഭാവവും ഉള്‍ക്കൊണ്ടിരിക്കുന്നു.
മാറ്റങ്ങള്‍ ആവശ്യമാണ്
എന്കിലും
അത് നമ്മെ സ്വയം നഷ്ടപ്പെടുത്താതിരിക്കട്ടെ.


 

No comments:

Post a Comment