Wednesday 8 March 2017

വ്രണിതം

വ്രണിതം

സ്ത്രീയേ,
പകയ്ക്കരുത്
പ്രണയം
ശരീരമായി പരിണമിച്ചതറിയുക.
സ്നേഹം അധമവും.
ആരും,അധികാരിയും, അറിഞ്ഞില്ലെന്നു നടിക്കുന്നത്
അവസരം പാർക്കുന്നതാണ്
ഇരയെ തകർക്കാനുള്ള അടവ്.
ഇര മാത്രമാണ്  എല്ലാം,എവിടെയും
തനിച്ചും തകർന്നും.
നന്മയുടെ ഉറവുകളെ
സ്നേഹത്തിന്റെ ഈടുവയ്പുകളെ
മറന്നത് അല്ലെങ്കിൽ
അങ്ങനെ ഭാവിച്ചത്
അടവായിരുന്നു.
ആരും ഒന്നും മറക്കുന്നില്ല.
ഒരിയ്ക്കലും.
വരമ്പത്തു വിടർമിഴികളുമായി
കാത്തു നിന്ന പുലർകാല സ്വപ്നങ്ങളെ,
ഇരുൾച്ചിറകുമായിവന്ന്
വാരിപ്പുണർന്ന്
ചുടുചുംബനങ്ങൾ കൊണ്ടുമൂടിയ സാന്ധ്യ നിശീഥങ്ങളെ,
താനറിയാതെ അലഞ്ഞ് വശംകെട്ട്
പതറി എത്തിയ രാത്രികളിൽ
ഇമയടയ്ക്കാതെ കാത്തിരുന്ന
ഒരുപിടിച്ചോറിന്റെ കദനങ്ങളെ,
പനിയുറക്കത്തിന്റെ വിസ്മൃതിപ്പരലുകൾ
തകർക്കാതിരിക്കാൻ
പെരുവിരൽ ഊന്നിയെത്തിയ
ഉടപ്പിറന്നവളുടെ
സ്നേഹക്കരുതലുകളെ,
ദുരനുഭവങ്ങളുടെ തീക്കാറ്റേറ്റ്
വല്ലാതെ കറുത്തിട്ടും
പ്രതീക്ഷ കൊണ്ട് വിളക്കിയ
ചിരിയുമായി പടിമേൽ കാത്തിരിക്കുന്നവളുടെ
പ്രണയ പരിഭവങ്ങളെ,
മകളുടെ
വായ കെട്ടിയ
മോഹങ്ങളുടെ ഇരുണ്ട
വിങ്ങലുകളെ,
ആരും, ഒന്നും മറക്കുന്നില്ല.
സത്യം.
നാം പുറപ്പെട്ടിടത്തു തന്നെ തിരിച്ചെത്തിക്കഴിഞ്ഞു
മൃഗചോദനകൾ
വന്യവാസനകൾ
വെളുത്തതായൊന്നും
അവശേഷിക്കുന്നില്ല
 എവിടെയും കറുപ്പിൽ വരഞ്ഞ
ദാരുണ ചിത്രങ്ങൾ മാത്രം.
വലക്കണ്ണികളിൽ തിരഞ്ഞും
മുഖപുസ്തകത്തിൽ പരതിയും
അന്വേഷിച്ചെടുത്തത്
അഴുകിയവാസനകളെ.
പകർത്തിയെഴുതി പഠിച്ചത്
വികൃതചിത്രങ്ങൾ
തീക്കാറ്റിനെ മലവെള്ളം
കൊണ്ട് തടയാം.
ഒഴുകിപ്പരന്ന ദുർവ്വാസനകൾ
എല്ലാ നിയന്ത്രണങ്ങൾക്കും
അതീതമാണ്.
രഹസ്യത്തിന്റെ താക്കോൽ
തിരഞ്ഞ് അലയുന്നു,എല്ലാവരും.
 കപടമാണ് എല്ലാം.
അഭിനയമാണ് എങ്ങും.
അലിവുള്ളതൊന്നും അവശേഷിച്ചിട്ടില്ല,എവിടെയും.
ദൂഷിതമാണ് എന്തും.
ഇത് ദ്വാപരത്തിന്റെ
പ്രേതാവിഷ്ടർ.
പ്രതീക്ഷിക്കാനൊന്നുമില്ല.
വേണുഗാനവും കടലെടുത്തു.
ഇനി
സ്ത്രീയേ,
 കരുതുക
നിനക്ക് നീ താൻ തുണ.



.



















No comments:

Post a Comment