Tuesday 13 November 2012

വിളക്കുമരങ്ങൾ


ശ്രീ കമലഹാസൻ തന്റെ അഭിനയത്തിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ട് ഏതാനും വർഷങ്ങൾക്കുമുൻപുനടത്തിയ മറുപടി പ്രസംഗം ടിവിയിൽകണ്ടിരുന്നത് ഓർക്കുന്നു.തമിഴിലായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്.തമിഴിൽ കാര്യമായ പിടിപാടൊന്നുമില്ലെങ്കിലും ജന്മ ഗുണംകൊണ്ടാകണം ചിലതൊക്കെ നമുക്കും തിരിഞ്ഞു.ജീവിതത്തിൽ താൻ തയ്യാറാക്കി സൂക്ഷിച്ചിരുന്ന ഒരു നീണ്ട ലിസ്റ്റിനെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ച് തുടങ്ങിയത്.അത് മറ്റൊന്നുമായിരുന്നില്ല. ഈ ജീവിതം കൊണ്ട് അദ്ദേഹം ചെയ്യാൻ ഉദ്ദേശിച്ച സംഗതികളുടെ ഒരു ലിസ്റ്റായിരുന്നത്രേ അത്.പക്ഷേ ഇത്രയും കാലത്തെ ജീവിതത്തിനും എന്തെല്ലാമൊക്കെ ചെയ്തുകഴിഞ്ഞെന്ന അഭിമാനത്തിനും ശേഷം ആ ലിസ്റ്റ് ഒന്നു പരിശോധിക്കാനിടവന്നപ്പോഴാണ് ലിസ്റ്റിലെ പകുതിയിൽ കൂടുതൽ കാര്യങ്ങൾ ഇനിയും ചെയ്യാൻ ബാക്കിയുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കിയത്.ഇപ്പോൾ അദ്ദേഹത്തിന് നിരാശയാണ് തോന്നിയത്.കാരണം ഇനി അധികകാലം തനിക്ക് അതിനുവേണ്ടി പരിശ്രമിക്കാൻ ജീവിതം ബാക്കിയുണ്ടാവില്ല എന്ന സത്യം അദ്ദേഹം മനസ്സിലാക്കുന്നു.എങ്കിലും സർവ്വേശ്വരൻ അനുവദിക്കുന്നിടത്തോളം ലിസ്റ്റിലെ ബാക്കികാര്യങ്ങൾ കൂടി ചെയ്തുതീർക്കാൻ താൻ അശ്രാന്തം പരിശ്രമിക്കുന്നതാണെന്ന് അദ്ദേഹം സദസ്യർക്ക് ഉറപ്പുനൽകി.ഒടുവിൽ ഒരു കലാകാരനെന്ന നിലയിൽ തന്റെ എല്ലാമായ പ്രേക്ഷകരേയും തമിഴകത്തേയും സദസ്സിൽ മുട്ടുകുത്തിനമസ്കരിച്ചാണ് അദ്ദേഹം വിടവാങ്ങിയത്.മഹാനായ ആ കലാകാരന്റെ എളിമയും മഹത്വവും എന്റെ കണ്ണുകളെ നനയിച്ചിരുന്നു.മരങ്ങൾ താഴുന്നു ഫലാഗമത്തിനാൽ എന്ന കവിവാക്യത്തിന്റെ അർത്ഥഗരിമയാണ് ശ്രീ കമലഹാസന്റെ ലാളിത്യം എന്നെ ഓർമ്മിപ്പിച്ചത്.
                        ഒരു വിളി കാത്താണ് നാം ജീവിക്കുന്നത്.അതെപ്പോഴുമാകാമെന്നതുകൊണ്ടും നമുക്ക് അതിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതുകൊണ്ടും അതിനെക്കുറിച്ചുള്ള ആശങ്കകളുടെ ആവശ്യമില്ലെന്ന് അറിവുള്ളവർ പറയുകയും ചെയ്യുന്നു.എന്നാൽ ഇതുവരെ ചെയ്തതിനെക്കുറിച്ചും ഇനി ചെയ്യാനുള്ളതിനെക്കുറിച്ചും നമുക്ക് ഒരുകാഴ്ചപ്പാടുണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യമാണ് മുകളിലെ ലിസ്റ്റ് വെളിപ്പെടുത്തുന്നത്.വിജയങ്ങളിൽ സമചിത്തതയും പരാജയങ്ങളിൽ മനോധൈര്യവും പുലർത്തുന്നവർക്കേ കർമ്മപ്രവൃദ്ധമായ ഒരുജീവിതം സാധ്യമാകൂ.നിറഞ്ഞവേദികളിൽ മണിവിളക്കുപോലെ ഒളിവിതറി വാക്കുകൾ കൊണ്ട് സദസ്യരുടെയുള്ളിൽ ജ്ഞാനദീപം തെളിയിച്ച് മടങ്ങാറുള്ള മഹാകവി ജിയുടെ സവിശേഷസാന്നിദ്ധ്യത്തെക്കുറിച്ച് പലരുമെഴുതിയിട്ടുണ്ട്.ചെയ്യാനെന്തുണ്ടെന്ന് അറിവുള്ളവരുടെ സാന്നിദ്ധ്യം പോലും നമുക്ക് ജീവിതപ്രചോദനമാകും.ആ വിളക്കുകളിൽ നിന്ന് തിരിപകർത്തി ജീവിതനാളങ്ങൾ കൊളുത്താൻ പ്രേരിപ്പിക്കുന്നതാകട്ടെ ഈ ദീപാവലി രാത്രി.

16 comments:

  1. പ്രചോദനാത്മകമായ കുറിപ്പ്
    ആശംസകള്‍

    ReplyDelete
  2. വിളക്കുമരങ്ങള്‍ നേരിന്‍റെ മാര്‍ഗ്ഗത്തിലേക്ക്‌ നയിക്കുന്ന ചൂണ്ടുപലകകളാണ്‌.,.
    ആശംസകളോടെ

    ReplyDelete
  3. നല്ല ഓര്‍മ്മപ്പെടുത്തലാകുന്നു ഈ ലേഖനം

    ആശംസകള്‍

    ReplyDelete
  4. അജിത് സർ,സിവി സർ,ഗോപൻ മാഷ്
    നന്ദി

    ReplyDelete
  5. ഇത്തവണയും ചിന്തോദ്ദീപകമായ കുറിപ്പാണല്ലോ, രമേഷ്‌ജി!

    ReplyDelete
    Replies
    1. ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ സന്തോഷം.

      Delete
  6. പ്രിയപ്പെട്ട രമേഷ് മാഷെ,
    ഒരുപാട് നന്ദിയും ബഹുമാനവും മനസ്സില്‍ വെളിച്ചം നിറക്കുന്ന ഈ കുറിപ്പ് എഴുതിയതിന്.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  7. ഈ വഴിക്ക് ആദ്യമായാണ്.\
    വായനാസുഖം ഉള്ള ഒരു പോസ്റ്റ്‌
    greetings from trichur

    ReplyDelete
  8. നന്ദി.ഇനിയും വന്നാലും.

    ReplyDelete
  9. നന്നായിരിക്കുന്നു ...

    ReplyDelete
    Replies
    1. 'ഭാരതീയ ആത്മീയ അന്വേഷണ സപര്യക്ക് വിലങ്ങു തടിയാകുന്നത് വേണ്ടത്ര വൈരാഗ്യം സിദ്ധിക്കാത്ത അത്മാന്വേഷികളാണ്'-ഇത് വിനോദിന്റെ വരികളാണ്.അകൈതവമായ സന്തോഷം നൽകി വിനോദിന്റെ കുറിപ്പ്.ഞാൻ വേദാന്തിയല്ല.പക്ഷേ വൈരാഗ്യത്തിന്റേയും നിരാസക്തിയുടേയും ദാനത്തിന്റേയും വ്യാപകാർത്ഥങ്ങൾ മുജ്ജന്മസുകൃതംപോലെ എനിക്ക് തിരിയും.ജനനാന്തര സൌഹൃദവും തിരിച്ചറിയാം.നന്ദിയുണ്ട് ഈ വരവിനും വാക്കിനും...

      Delete