Saturday, 27 October 2012

മകൾ


മലാലാ,
ഒരു ചുവന്ന തെച്ചിപ്പഴം                                                                                                     
അടരുംപോലെ
നീ മണ്ണിലേയ്ക്ക് ചൊരിഞ്ഞ്
വീഴുകയായിരുന്നു
 വിദ്വേഷവിരൽതൊട്ടുപൊള്ളിച്ച
നിന്റെ കവിൾത്തടം
വല്ലാതെ കരുവാളിച്ചിരുന്നു
മുഖം മൂടിക്കെട്ടിയ കുടിലകാമനകൾ
ആർക്കോ വേണ്ടി തുളഞ്ഞു വീഴ്ത്തിയ
 മണ്ണിന്റെആശകൾ
ഉറങ്ങിയോ?
കുഞ്ഞുറക്കത്തിൽ
നീ പുഞ്ചിരിച്ചതുകണ്ട്
 പണ്ട് മുത്തശ്ശി തിരുത്തി
കനവുകാട്ടിക്കൊതിപ്പിക്കുന്നത്
ചിറകുവച്ച മാലാഖക്കുട്ടികളാണെന്ന്
ഇന്ന് നീ ഉണർന്നിരിക്കാൻ
ആയിരമായിരം മാലാഖക്കുഞ്ഞുങ്ങൾ
സർവ്വലോകങ്ങളിലുമിരുന്ന് നോവുന്നത്
നീയറിയുന്നില്ലേ?
ഓർക്കുന്നു
കളിക്കിടയിൽ
കരിമുള്ളുകൊണ്ട് തുടുത്തപാദം
മടിയിലേക്ക് നീട്ടി
നീ തുളുമ്പിയത്
അറിയാതെ നിന്റെ വിരൽത്തുമ്പുകൊണ്ട്
എന്റെ കണ്ണുചുവന്നത്
 വിതുമ്പലോടെ നീ നോക്കിനിന്നത്
ആരുടെ വേദനയും നിന്റേതായി
ഏകാന്തതയിൽ വരണ്ട പാടങ്ങളെ നോക്കി
നീ മിഴിനീരണിഞ്ഞതും
മൂന്നുവീടിന്നപ്പുറത്ത്
കരളുന്ന വിശപ്പിന്റെ
കാളലിൽ
അറിയാതുണരുന്ന തേങ്ങലുകൾക്ക്
നീ കാതോർത്തിരുന്നതും
ഞാനറിഞ്ഞു
നിന്റെ നിനവുകളെ തീപ്പിടിപ്പിച്ച
കണ്ണീർച്ചിത്രങ്ങൾ
ചായംകൂട്ടിയ കവിതകളായി
പുനർജ്ജനിച്ചില്ല
അടിച്ചമർത്തപ്പെടുന്നവന്റെ
ശ്വാസംകെട്ടിയ നോവുകൾക്ക്
അത് സ്വയം ഭാഷയായി
നിന്റെ കുറിമാനങ്ങൾക്ക്
ചിറകുമുളച്ചു
പറന്നുയർന്നത്
പുതിയകാലത്തിന്റെ
തിരയാമാനങ്ങളിലേക്ക്
നിന്റെവാക്കുകൾ
കടന്നൽ ക്കുത്തുകൾ പോലെ
ചിലരെ നീറ്റിയെങ്കിൽ
അവർ അവകാശങ്ങളെ
മറിച്ചെഴുതുകയും
സ്വാതന്ത്ര്യത്തെ
അടിച്ചിറക്കുകയുമായിരുന്നു
വെറുപ്പിന്റെ തീപ്പന്തങ്ങൾ മാത്രം
നിന്റെനേർക്ക് ചുഴറ്റിയെറിഞ്ഞവർ
പിശാചിന്റെ
ചുടലക്കഞ്ഞികുടിച്ചവർ
കത്തിപ്പടരുന്ന രോഷാഗ്നിയിൽ
അവരുടെ
അന്തമില്ലാത്ത അസഹിഷ്ണുത
സ്നേഹവറുതികളിലൊടുങ്ങട്ടെ
കാഞ്ചികളിൽ മാത്രം ക്ഷീണം തീർക്കുന്ന
അവരുടെ കുടുന്ന വിരലുകൾ കണ്ട്
സ്വന്തം കുഞ്ഞുങ്ങൾ
ഭയന്ന് ഓടിയൊളിക്കട്ടെ
മതവിഷം തീണ്ടിയ മുഖങ്ങളും
ഉച്ഛ്വാസങ്ങളിലെ ഒടുങ്ങാത്ത
മരണഗന്ധവും സഹിക്കാനാകാതെ
അവരുടെ കാമിനിമാർ
വെറുപ്പിന്റെമരുക്കാടുകളിലേക്ക്
എന്നേയ്ക്കുമായി പലായനം ചെയ്യട്ടെ
മൂർഖജന്മങ്ങൾക്ക് പിറവിയേകിയതിന്റെ
പശ്ചാത്താപത്തിൽ മനംനൊന്ത്
അവരുടെ പെറ്റമ്മമാർ
മലംചരിവുകളിൽ
കഴുകനെറിഞ്ഞുകൊടുത്ത ശരീരവുമായി
മരണം കാത്തുകിടക്കട്ടെ
ഇപ്പോൾ
നിന്നെയോർത്ത്
വേദനയില്ല
നൂറുജന്മങ്ങളുടെ പുണ്യസഞ്ചയം
ഉരുവാർന്നത്തിയ
അഭിമാനം
നീ
എവിടേയും
ഏതച്ഛനും
പിറക്കാതെ പോയ
മകൾ.





















































































Saturday, 6 October 2012

കുറിഞ്ഞിപ്പൂച്ച


കുറിഞ്ഞിപ്പൂച്ച

അകത്തെ മുറിയിൽ അപ്പൂപ്പനും കൊച്ചുമകനും തമ്മിലുള്ള കൊച്ചുവർത്തമാനം നടക്കുന്നത് ഒന്നുശ്രദ്ധിച്ചു.പഴയ ഒരു ചിംകമാണ് ഈ അപ്പൂപ്പ൯.ഭാര്യയേയും മക്കളേയും മാത്രമല്ല ഒരുവിധപ്പെട്ട ബന്ധുക്കളേയും ചുറ്റുപാടുമുള്ളവരേയും ശാസനയുടെ ചക്രത്തിലിട്ടുകറക്കി വിറപ്പിച്ചിരുന്ന കിടില൯ ശിംകം.തരവും തഞ്ചവും നോക്കിവേണം ഇന്നും മക്കൾ അടുക്കാ൯.പക്ഷേ കൊച്ചുമകന്റെ കാര്യം വന്നപ്പോൾ ചക്രം തിരിഞ്ഞുകറങ്ങുകയാണ്.ആന കളിക്കാ൯ പോയിട്ട് ആനയെ കാണിക്കാ൯ പോലും കൂടിയിട്ടില്ലാത്ത ഇദ്ദേഹം മദപ്പാടൊന്നുമില്ലാതെ ഒരു കൊച്ചാനക്കാരനെ ചുമന്നു നടക്കുന്നതുകാണുമ്പോൾ ആർക്കും ചിരിപൊട്ടും.ചുമ്മാ ചുമന്നുനടന്നതുകൊണ്ടൊന്നും ഈ ആനക്കാരന് തൃപ്തിയാകില്ല.ആനയെ ചട്ടം പഠിപ്പിച്ചേ തീരൂ എന്ന വാശിയിലാണയാൾ.ഇടത്താനേ വലത്താനേ എന്നിങ്ങനെയുള്ള ആജ്ഞകൾ അനുസരിക്കുകയും തെറ്റിനടക്കുന്നതിന് ആനക്കാരന്റെ വക അടി,കുത്ത്,തൊഴി എന്നിവ മിണ്ടാതെ സഹിക്കുകയും വേണം.പോരേ പൂരം?ഏറ്റവും വലിയ അത്ഭുതം ഒരാവലാതിയുമില്ലാതെ ആനച്ചിങ്കം ഇതെല്ലാം സഹിച്ച് അനുസരണയോടെ ആനക്കാരനെ ചുമന്നുനടക്കുന്നതിലാണ്.പണ്ടെങ്ങാനുമായിരിക്കണം ഇതുവല്ലതും നടക്കുന്നത്!നാടും നാട്ടാരുംഅറിയും വിശേഷം.ഇപ്പോഴോ?ഇതാണ് പറയുന്നത് അവനവ൯ ചെയ്യുന്നതിന്റെ ഫലം അനുഭവിച്ചേ പോകൂ എന്ന്.പണ്ടൊക്കെയായിരുന്നു കർമ്മഫലം പിന്നീടെന്ന പ്രമാണം. അറിഞ്ഞില്ലേ,ഇന്ന് സ്ഥിതി മാറി.എല്ലാംകൈയോടെത്തന്നെ കിട്ടും.അതിന്റെ ജീവിക്കുന്ന ഉദാഹരണമല്ലേ ഇദ്ദേഹമെന്ന് ചിലപ്പോഴെങ്കിലും ചിന്തിച്ചുപോയിട്ടുണ്ട്.
                          ഇവരുടെ സംഭാഷണത്തിലെ ഏറ്റവുംവലിയ തമാശ പരസ്പരം സംബോധനചെയ്യുന്നതിലാണ്.അപ്പൂപ്പ൯ ആടുപൂട ന്യായത്തിൽ ചെറുമോനെ സഗൗരവം വിളിക്കും ഇവിടെവാടാ എന്ന്.ഉട൯ കേൾക്കാം മറുപടിനീ ഇവിടെ വാടാ എന്ന്.കേൾവിക്കാർ ഇതെന്തുമറിമായം എന്ന് അമ്പരന്നിരിക്കുമ്പോൾ അപ്പൂപ്പന്റെ അടുത്ത ആജ്ഞ പുറപ്പെടുകയായി നിന്നോടാണ് പറഞ്ഞത് ഇവിടെ വരാനെന്ന്.ഉട൯ വന്നു മറുപടി എടാ നിന്നോടാണ് ഇവിടെ വരാ൯ പറഞ്ഞത്’.’അടിവാങ്ങും എന്റെ കയ്യിൽ നിന്നും എന്ന് അപ്പൂപ്പന്റെ ഭീഷണി.നീ എന്റെ കയ്യിൽ നിന്നും വാങ്ങുമെന്ന് മറുപടി ഭീഷണി.ഇതിങ്ങനെ കുറേ നേരം തുടരുമ്പോൾ ചെറുക്കന് അടി നമ്മളുറപ്പാക്കും.അതാണല്ലോ നമുക്കു പരിചയമുള്ള വഴക്കം.പഴയകാലത്ത് വിളിച്ചിട്ട് പോകാ൯ ആരു കാത്തുനില്ക്കുന്നു!നമ്മൾ അല്ലെങ്കിലേ റെഡിയല്ലേ.പീച്ഛേ മൂഡ് പറഞ്ഞാലേ നമ്മൾ തിരികെ മാർച്ച് ചെയ്യൂ.അതിനിടയിൽ നമ്മൾ എന്തുംപ്രതീക്ഷിക്കും.നമ്മുടെ കയ്യിലിരിപ്പിന്റെ ഒരു വിശേഷം കൊണ്ട് എന്തും പ്രതീക്ഷിക്കുകയും വേണം!ഇവിടെയിപ്പോൾ സംഗതി അതുവല്ലതുമാണോ.ചെറുക്ക൯ അപ്പൂപ്പനെയിട്ടങ്ങ് പഠിക്കുകയല്ലേ.ഏതായാലും കുറേ നേരത്തെ വാക്പയറ്റിനുശേഷം അപ്പൂപ്പ൯ അടവൊന്നു മാറ്റിപ്പിടിച്ചു.ടേയ് നീ വന്നു വന്ന് ഒരു വക പറഞ്ഞാൽ അനുസരിക്കാതായിരിക്കുന്നു.ഉടനേ വരുന്നു മറുപടി എടാ അപ്പൂപ്പാ,നീ വര വര വഷളായി വരെയാണ്.ശുദ്ധ നാടനിൽ കൊച്ചുമകന്റെ പൂഴിക്കടക൯.ദേ അപ്പൂപ്പ൯ ഫ്ളാറ്റ്.ആ മുഖമൊന്നു പോയിക്കണ്ടാലോ എന്നൊരു പൂതി തോന്നിയെങ്കിലും സടകൊഴി‍ഞ്ഞാലും സിംഹം സിംഹം തന്നെയെന്ന് മനസ്സ് വിലക്കി.കിട്ടട്ടെ,കണക്കിന് കിട്ടട്ടെ എന്ന് രഹസ്യമായി സന്തോഷിച്ചുകൊണ്ട് ഞാ൯ വീണ്ടും ആ സമശീർഷക്ക് കാതുകൊടുത്തു.
                       ഇതെന്റെ വീടാണ്.പറഞ്ഞാൽ അനുസരിക്കാത്തവരൊന്നും എന്റെ വീട്ടിൽ താമസിക്കരുത്.നീ നിന്റെ അമ്മയേയും അച്ഛനേയും വിളിച്ചുകൊണ്ട് സ്ഥലം വിട്ടോളണം അപ്പൂപ്പ൯ കുറച്ചുറക്കെത്തന്നെ പറഞ്ഞു.അത് പരോക്ഷമായി എനിക്ക് വച്ച വെടിയല്ലേ എന്ന് ന്യായമായും സംശയിച്ചെങ്കിലും അങ്ങനൊന്നുമില്ലെന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം.ഒരുകൈകൊണ്ടുള്ള എന്റെ തുഴച്ചിലിൽ വീട്ടുവള്ളം മുങ്ങാതെ കൊണ്ടുപോകുന്നത് അപ്പൂപ്പന്റെ മോശമല്ലാത്ത പെ൯ഷ൯ കാശാണ്.ഈ പേരിൽ ചില്ലറ മുറുമുറുപ്പ് അവിടന്നും ഇവിടുന്നുമൊക്കെ ഉയരുന്നതും തല്ക്കാലം കണ്ടില്ല കേട്ടില്ലെന്നു വയ്ക്കാനേ കഴിയൂ.ഏതായാലും ക്ഷമിക്കുന്നതാണ് ബുദ്ധി.അതിനിടയിൽ കൊച്ചുമകന്റെ മറുപടിയും വന്നുനീ സ്ഥലംവിട്ടാൽ മതി.
ചെറുക്ക൯ കുഴച്ചിലാക്കുമോ എന്ന് ആശങ്കപ്പെട്ടിരിക്കുമ്പോൾ അപ്പൂപ്പ൯ വളരെ ശാന്തനായി ചോദിച്ചു ഞാനെന്തിനു പോകണം,ഇതെന്റെ വീടല്ലേ?നീയാണ് പോകേണ്ടത്.നിനക്കിവിടെ ഒരധികാരവുമില്ല അവകാശവുമില്ല.
അതിലും ശാന്തനായി കൊച്ചുമക൯ ചോദിച്ചു നീ അപ്പൂപ്പാ എന്നുമുതലാണ് ഈ വീടുകാണുന്നത്,പറയ്
അത് ഞാനല്ലേ ഈ വീട് വച്ചത്.അന്നുമുതൽ കാണുന്നു.
ഉട൯ വന്നു ഉത്തരം അപ്പോൾ ജനിച്ചതു മുതൽ കാണുന്നില്ലല്ലോ.മണ്ടാ,ഞാനിതു ജനിച്ചതു മുതൽ കാണുന്നതാണ്.അപ്പോൾ എന്റേതാണ് ഈവീട്.നീ ഉട൯ സ്ഥലം വിട്ടോണം.
നല്ല ന്യായം. എനിക്ക് ഉള്ളിൽ വല്ലാത്ത ചിരി പൊട്ടി.അരിയും തിന്ന് ആശാരിച്ചിയേയും കടിച്ച ഇടപാടുതന്നെ.പക്ഷേ അപ്പൂപ്പ൯ ഒന്നും മിണ്ടുന്നത് കേട്ടില്ല.തരിച്ചിരിക്കുകയാവും.കാടുകുലുക്കി നടന്നകാലത്തൊന്നും ഇങ്ങനെയൊരു കുയുക്തി ആ പാവം കേട്ടിട്ടുകൂടി ഉണ്ടാകില്ല.
കൊച്ചുമകന്റെ ശബ്ദം തുടർന്നുകേട്ടു എടാ അപ്പൂ
ഇത് സ്നേഹം കൂടിയ വിളിയാണ്
എന്താ അപ്പൂപ്പ൯
വികൃതി കാണിക്കാതെ, വിരട്ടാതെ അവിടെവിടെയെങ്കിലും മിണ്ടാതിരുന്നാൽ നീ എങ്ങും പോകണ്ട നമുക്ക് കളിക്കാം.സമ്മതിച്ചോ?
അപ്പൂപ്പനു മിണ്ടാട്ടമില്ല.മക്കൾ മുന്നിൽ പേടിച്ച് മൂത്രമൊഴിച്ചുനിന്നിരുന്ന ആ പഴയ കാലം ഓർത്തതായിരിക്കാം.
പിന്നേ ഒരു കാര്യം കൂടി കൊച്ചുമക൯ തുടർന്നു.
ങ്ഹാ എന്താദ്’? അപ്പൂപ്പ൯ ഉറക്കത്തിൽ നിന്നെന്നപോലെ ചോദിച്ചു
നീ കഴിഞ്ഞ ജന്മം ഒരു കാണ്ടാമൃഗമായിരുന്നു.
എനിക്കതിൽ ഒട്ടും സംശയമേ ഉണ്ടായിരുന്നില്ല.
അപ്പൂപ്പന്റെ വിളറിയ മുഖം ഞാ൯ ഭാവനയിൽ കണ്ടു രസിച്ചു.പണ്ടെങ്ങോ കരുതിവച്ചിരുന്ന ഒരു പ്രതികാരം നിറവേറിയ സംതൃപ്തിയോടെ.
അതെങ്ങനെ നിനക്കുമനസ്സിലായെടേ?പ്രതീക്ഷിച്ച നീരസമോ ചമ്മലോ ഒന്നുമില്ലാത്ത സരസ൯ ചോദ്യം.
അതിനി പ്രത്യേകിച്ച് പറയണോ,മുഖം കണ്ടാലറിഞ്ഞുകൂടേ എന്ന് മറുചോദ്യം
ഞാനാകെ സ്തബ്ധനായി.അപ്പൂപ്പ൯ വഷളാക്കിയ ഈ ചെറുക്കന് രണ്ടടിയുടെ കുറവുണ്ടെന്ന് ഉള്ളിൽ തീരുമാനിക്കുകയും ചെയ്തു.
അപ്പോൾ കഴിഞ്ഞ ജന്മം നീയോ?അപ്പൂപ്പന്റെ ചോദ്യം ന്യായം തന്നെ.
അയ്യേ,അത്രയ്ക്കറിഞ്ഞുകൂടാ? ഞാനൊരു കൊച്ചുകുറിഞ്ഞിപ്പൂച്ചയായിരുന്നു...........മ്യാവൂ  മ്യാവൂ
അപ്പൂപ്പനും കൊച്ചുമകനും ഒരുകൂട്ടച്ചിരിയിൽ ഒന്നായപ്പോൾ ഒളിക്കാനിടംതേടി മറ്റൊരു കുഞ്ഞിപ്പൂച്ച എന്റെ ഉള്ളിലും കുറുകി മ്യാവൂ......



Saturday, 1 September 2012

യാത്രാമൊഴി


സിസ്റ്റർ,
പ്രണയത്തിന് മരണത്തേക്കാൾ
തണുപ്പുണ്ടെന്ന്
ആരാണ് പറഞ്ഞത്
മഞ്ഞ നിറമുള്ള മരണത്തെ
ഓർമ്മയിൽ നിന്നോടിക്കാ൯
ആരോ
ഉരുവിട്ട പച്ചക്കള്ളം
രാത്രി
പുതപ്പിനുപുറത്തേക്കുനീണ്ട
ഉള്ളംകാലിൽ
ആദ്യചുംബനംകൊണ്ട്
മരണം മറ്റൊന്നാണ്
ഉള്ളിൽ കുറിച്ചിട്ടത്.
സിസ്റ്റർ,
തണുപ്പിന്റെ നുറുങ്ങുകൾ
ഉറുമ്പി൯കൂട്ടംപോലെ
മുകളിലേയ്ക്ക്
അരിച്ചരിച്ച് കയറിവരുന്നു.
ആശങ്ക വേണ്ട
ഹൃദയപാളികളിൽ
അവ വന്ന് മുട്ടി വിളിക്കുമ്പോൾ
നമുക്ക് ഡോക്ടറെ ഉണർത്താം
ഒരു ഉറപ്പിനായി മാത്രം
രോഗവും രോഗിയും
ഒന്നായിത്തീരുന്ന
ഈ അസുലഭ മുഹൂർത്തത്തിന്
സിസ്റ്റർ മാത്രം സാക്ഷി
കൂടുവിട്ട്കൂടുമാറാനൊരുങ്ങുന്ന
കുരുവിപക്ഷിക്ക്
ഒരിറ്റുമിഴിനീർകണംകൊണ്ട്
അന്ത്യോദകം
രോഗംരോഗിയെഹവനം
ചെയ്തതിന്
മൂകസാക്ഷിയുടെ
പുണ്യോദകം
മരണം ചിലപ്പോൾ
പ്രണയത്തിന്റെ
പരവേശവുമാളുന്നു
സിസ്റ്റർ,
മരണത്തിന്
കാടിന്റെ കടുംപച്ച
അകമ്പടിവേണമെന്ന്
നിര്‍ബന്ധിച്ചത് ആരാണ്
അവയ്ക്കിടയിൽ
മഴവില്‍വര്‍ണ്ണമുള്ള കിളികളേയും
മഞ്ഞിന്റെ നനവുള്ള സ്വപ്നങ്ങളേയും
തിരഞ്ഞ്
എന്റെ കണ്ണുകൾ
തളര്‍ന്നു
നോക്കൂ,
ഈ തകര്‍ച്ചയിലും
എന്റെ ഹൃദയം തളരുന്നതേയില്ല
സ്നേഹസാന്ത്വനത്തിന്റെ
സാമീപ്യം
മരണത്തിലും
കരുത്തുനിറയ്ക്കുന്നു
ദയവായി എന്റെ
അടുത്തിരിക്കുക
അകലാ൯ മാത്രം
അടുപ്പം നാം തമ്മിലില്ലല്ലോ
നമുക്കെതിരേയുള്ള
സ്ക്രീനിൽ
ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്ന
ഈ ഡിജിറ്റൽ
 കുന്നിന്‍പുറങ്ങൾ
നിന്നെ പേടിപ്പിക്കുന്നുവോ
എന്നോപേടിമറന്ന എന്നെ
അറുതിയില്ലാത്ത ചിലത്
അതോര്‍മ്മിപ്പിക്കുന്നുണ്ട്
ആഹ്ളാദിപ്പിക്കുന്നുണ്ട്
മരണം
മോക്ഷത്തിന്റെ പ്രതിരൂപവുമാണ്.
ഇനി
ഒരു വാക്കിനും
എന്നെ വേദനിപ്പിക്കാനാകില്ല
ഒരു സ്വാർത്ഥതയ്ക്കും
എന്നെ മുറിക്കാനുമാകില്ല
സംശയവും കാലുഷ്യവും
കുത്തിമുറിക്കാത്ത
ഒന്നും
കാലം ബാക്കിവച്ചിട്ടില്ല
സിസ്റ്റർ,
ഇനിയും തിരയുന്നതെന്ത്
നെടിയ വിരലുകളിലൂടെ
പകരുന്ന ആ സ്നേഹസ്പർശം
ഞാനറിയുന്നു
വെറുപ്പിന്റെ ശ്വാസം മാത്രം
തടഞ്ഞല്ലേ
എന്റെ ഹൃദയധമനികൾ
തകർന്നടിഞ്ഞത്!
എന്ത് വെയി൯ കിട്ടുന്നില്ലെന്നോ
വെറുതേ ഈ പാഴ്വേലകൾ
സ്നേഹശൂന്യതയുടെ
ചവർപ്പുനീര്
എനിക്കിനിവേണ്ട
അകൽച്ചയുടെ
അവിശ്വാസത്തിന്റെ
തീക്കാറ്റുകൾ
ഇനിയും
വന്ന് മൂടുന്നതിനുമു൯പ്
മനുഷ്യസ്നേഹത്തിന്റെ
ഉറവ വറ്റിയ
ഊഷര ഭൂവുകളിലേയ്ക്ക്
വീണ്ടും
കുടിയിറക്കപ്പെടുന്നതിനു മു൯പ്
സിസ്റ്റർ,
ദയവായി എന്നെ ഉറക്കുക
എസിയുടെ ഈ മുരൾച്ചയെ
ഒന്നുനേർപ്പിക്കുക
ദിവസങ്ങളോളം
ജീവവായുപകർന്ന്
വല്ലാതെ തളർന്ന
ഈ മുഖാവരണത്തെ
വിശ്രമിക്കാനയയ്ക്കുക
വെളുത്ത ഈ പുതപ്പിനെ
എന്റെ
ശിരസ്സിലേയ്ക്ക് വലിച്ചിടുക
അനുജത്തീ,
നന്ദി പറയുന്നില്ല
ഞാനൊന്നുറങ്ങട്ടെ.










































Monday, 20 August 2012

ആരോടു പറയേണ്ടൂ...


വീണ്ടും
 വേദനയുടെ വിഷമശ്രേണികൾ
ഉറങ്ങാത്ത മുറിവുകളിൽ
കൊളുത്തിവലിച്ച്
അത്
അബോധത്തിലും
വെറുപ്പിന്റെ
അടരാത്ത ചങ്ങലക്കണ്ണികൾ
തീർക്കുന്നു.
മൃതിയുടെ വിഷമചിഹ്നങ്ങൾ ഒരുക്കി
സ്വപ്നങ്ങളിലും
അവിശ്വാസത്തിന്റെ
അണുവിസ്ഫോടനങ്ങൾ
ഉതിർക്കുന്നു.
പരദേശങ്ങളിൽ വസിക്കുന്ന
വ്രണിതാത്മാക്കളെ
അത്
ഉണർച്ചയുടെ ഇടനാഴികളിലേക്ക്
ആവാഹിച്ച്
ജീവിതത്തിൽ
മരണത്തിന്റെ അനുരണനങ്ങൾ
ആവർത്തിക്കുന്നു.
എല്ലാംമറക്കുന്ന
നിദ്രയുടെ നിറവുകളിൽപ്പോലും
ദ്വേഷത്തിന്റെ
വിഷച്ചീളുകൾ നിറച്ച്
ഓർമ്മയെ
അത്
 ഒരു പൊട്ടിത്തെറിയുടെ
വക്കിലെത്തിക്കുന്നു.
ആശ്വസിക്കാനും
ആശ്വസിപ്പിക്കാനുമാകാതെ
വെറുതെ കാത്തിരിക്കുന്നു
നിന്റെ വരവിനെ
മയക്കമരുന്നിന്റെ ആഭിചാരത്തിൽ നിന്ന്
വലിച്ചുണർത്തി
ചുടുനിശ്വാസം കൊണ്ടുതഴുകി
വേദനയുടെ നീരാളികളെ
മൃദുസ്മേരംകൊണ്ട് പിളർന്ന്
ദീർഘചുംബനംകൊണ്ടുറക്കി
അന്ത്യ നിർവൃതിയിലലിയിച്ച്
ഏതോ പൂക്കടമ്പിന്റെ ഓർമയിൽ
വിലയം കൊള്ളിച്ച്
ഒരു നീലവിസ്മൃതിയിൽ
അടക്കി
ഒടുവിൽ
ഒരു കുഴൽവിളിയുടെ
ഒടുങ്ങാത്ത മധുരിമയിൽ അലിയിച്ച്
വെറുമൊരു വിഷാദസ്വരമായി.......
ഞാ൯
നിന്റെ
തീരാത്ത നൊമ്പരം.



Tuesday, 14 August 2012

രാധേയം


ഭഗവ൯,
വാക്കി൯ വിടവുകളിൽ
അർത്ഥമായും
കനവുകളിൽ
നിറവോർമ്മയായും
നിന്നെ നോറ്റു
എഴുതിയ അക്ഷരങ്ങളും
ഉതിർത്ത നിശ്വാസങ്ങളും
നിനക്കായി
ഉറക്കമൊഴിച്ചു
വരുമെന്ന് കരുതിയത്
വെറുതെയായി
നിനക്കുവേണ്ടി മാത്രം
തിളക്കിയപീലിത്തുണ്ടും
കരുതിയ പുഷ്പങ്ങളും
നീ കണ്ടതേയില്ല
ജന്മം
കരമറന്ന
പാഴ്ത്തോണിയായി
എങ്കിലും കാക്കാതെ വയ്യ
അകലെയെങ്ങോ
ഒരുകുഴൽവിളി
പീതാംബരത്തിന്റെ
നറുതിരയിളക്കം
ചെറുചിലമ്പിന്റെ
പരിഭവം
വരും
വരാതിരിക്കില്ല.....

Saturday, 4 August 2012

വൈകിയോടുന്ന തീവണ്ടികള്‍ക്ക് ഒരു സമയം തെറ്റിയ മുന്നറിയിപ്പ്


തീവണ്ടികൾ വൈകുന്നത്
പലതരത്തിലാണ്
ചിലത്
പുറപ്പെടാ൯ വൈകുമ്പോൾ
മറ്റുചിലത്
വരാനാണ് വൈകുന്നത്
പുറപ്പെടാനും വരാനും
വൈകുന്നവരാണ്
കുറുമ്പന്മാരിലേറെയും.
വെളുത്ത സ്റ്റേഷന്‍മാസ്റ്ററുടെ
അതിക്രമിച്ച സമയത്തെക്കുറിച്ചുള്ള
നിറംപിടിപ്പിച്ച നുണകൾ കേട്ട്
കുട്ടികള്‍പോലും
അതിശയോക്തിയുടെ
ലക്ഷണം മന:പാഠമാക്കുന്നു.
ഒരു കാര്യം മാത്രമാണ്
തല്ലുകൊണ്ട് വലഞ്ഞ
സ്റ്റേഷന്‍മണി ഉറപ്പിക്കുന്നത്
വരവായാലും പോക്കായാലും
സ്വപ്നത്തില്‍പ്പോലും
അത് നേരത്തേയാവില്ല!
വലിഞ്ഞോടുന്ന
ഇടനേരങ്ങളിൽ
കരകരശബ്ദത്തെ
കഴുത്ത്ഞെരിച്ച്
പാളങ്ങള്‍ക്കുമുകളിൽ
അന്തമില്ലാതെ
ഉറങ്ങിപ്പോകുന്നവരിൽ
അടിയനും
വരമ്പത്തെ ചോതിയുമുണ്ട്.
അറുതിയില്ലാത്തപൊറുതികേടിൽ
അവയ്ക്കുള്ളിൽ നുരയ്ക്കുന്ന
ജീവനുകളിൽ
അശാന്തിയുടെ ഈറ്റില്ലങ്ങളുണ്ട്
കല്ലുവച്ച നുണകളുടെ
തുടലിട്ടഘോഷയാത്രയെ
നാറുന്ന കൊടിക്കൂറകൾ
കെട്ടിവലിക്കുന്നു.
എവിടേയും
എല്ലാ ആവലാതികളേയും
നിരര്‍ത്ഥകമാക്കുന്ന
കുടിലമായനിസ്സംഗത മാത്രം
ആര് ആരെ അറിയാന്‍
ആര് ആര്‍ക്കുവേണ്ടി അടരാ൯!
ഒന്നുമില്ല.
വിസർജ്ജ്യ ഗന്ധംവാരിപ്പുതച്ച
കംപാർട്ട്മെന്റിൽ
 ആര്‍ക്കുമല്ലാതെ
ലജ്ജയിൽനനഞ്ഞിരുന്ന
ചുണ്ടിൽചായംതേച്ച
പെണ്‍കുട്ടി
മൊബൈലിൽ
നെടുവിരലുകൾകൊണ്ട്
ചുരണ്ടിയയച്ച
എസ് എം എസ്
പച്ചശൃംഗാരത്തിന്റെ
കിന്നരിതൊപ്പിയണിഞ്ഞ്
തിരികെ പറന്നിറങ്ങിയത്
അവൾപോലുമറിയാതെ
കള്ളച്ചുണ്ടുകൾ
ഒപ്പിയെടുത്തു.
ദുരന്തം മണക്കുന്ന
തീപ്പാതകൾ
അവൾക്കായി ഒഴിഞ്ഞുപോകട്ടെ
മറ്റെന്ത് ആശംസിക്കാൻ!
ആരോടെന്നില്ലാതെ
പരിഭവം വിളമ്പിയ
വിളറിയ വീട്ടമ്മക്ക്
മുന്നറിയിപ്പില്ലാതെ
ഓട്ടം നിർത്തിയ എഞ്ചിനോട്
ഒടുങ്ങാത്ത അരിശമായിരുന്നു
അതൊന്ന് കുടഞ്ഞൊഴിക്കാൻ
പഴുതു തേടിയ അവർ
എന്തിനും പഴി കേള്‍ക്കാ൯
വിധിക്കപ്പെട്ടവനെ
കൂടെകൂട്ടാത്തതിൽ
അഗാധമായി വ്യസനിച്ചു.
തിരക്കിനിടയിൽ ചേർന്നിരുന്ന
പൃഥുനിതംബിനിയായ
സർക്കാർ സുന്ദരിയെ
വഴക്കിയെടുക്കാനുള്ള
തിരക്കിലായിരുന്നു
ഞെരുക്കത്തിന്റെ കളിംചായം
മുഖത്തെഴുതിയ
പീഢനകാലത്തെ പുരുഷ൯.
അവമതിക്കപ്പെട്ട
സ്ത്രീത്വത്തെ ഓർത്ത്
നിസ്സീമമായ വേദനയോടെ
അവരും സഹകരിച്ചു
പീഢനകാലത്തെ സ്ത്രീ.
ഇത്തിരി കാശിന്റെ
നിവൃത്തികേടിൽ
എത്തിപ്പിടിക്കാനാകാത്ത
സ്ഥായികളുടെ പിന്നാലെ
തെണ്ടിപ്പെറുക്കാ൯
വിധിക്കപ്പെട്ട
 ഒരു തെരുവുഗായിക
അവളുടെ
കീറത്തുണിമുഴുപ്പുകളിൽ
ആർത്തിയോടെ
കണ്ണുനട്ടിരിക്കുന്ന
ചെറുപ്പക്കാരൻ.
തൊട്ടുമുൻപ്
കണ്ടുമറഞ്ഞ
ഏതോ നീലച്ചിത്ര രംഗങ്ങൾ
ഓർത്തെടുത്തുരുചിക്കുകയാവും
അയാളപ്പോൾ.
യാത്ര
ചിലപ്പോൾ
പൊയ്മുഖങ്ങളുടെ
നേർക്കാഴ്ചയേകുന്നു.
ചങ്ങലവണ്ടികളുടെ
സമസ്തവിജ്ഞാനവുമായി
കടന്നുപോയ ഉയരം മറന്ന
സമയവില്പനക്കാരൻ.
തന്റെ ഗൃഹപാഠങ്ങൾക്ക്
ചെവിതരാത്തവരെക്കുറിച്ച്
അയാൾക്ക്
ഒരേ ഒരു വായ്ത്താരി മാത്രം
അല്ലെങ്കിൽ ആരോടാണിത് പറയുന്നത്?
ശരിയാണ്
ത൯കാര്യത്തിന്റെ
ഇരുൾമുഴക്കങ്ങളിൽ
ആരും ഒന്നും
കേൾക്കാതെയായിരിക്കുന്നു
മാനം കാക്കാൻ
ഇരുൾച്ചീളിനായുള്ള
അശരണയായ
പെണ്ണിന്റെ നിലവിളി
കൊത്തി നുറുക്കി
കഴുകനിട്ട
സ്വന്തം പുരുഷന്റെ
മാംസക്കൂനകണ്ട
താലിയറ്റവളുടെ
കുലമറുക്കുന്ന കരൾവിളി
വിരൽനടത്താൻ
ശരി വരയ്ക്കാൻ
അച്ഛനെ നഷ്ടപ്പെട്ട
ഒന്നുമറിയാത്ത
കുഞ്ഞിന്റെ വിതുമ്പൽ
ഒരു ശബ്ദവും കാണുന്നില്ല
ഒരു കാഴ്ചയും കേൾക്കുന്നുമില്ല
കാറ്റുപിടിച്ച
ഒരു സിഗ്നൽ മരം
ചുവപ്പു മാത്രം കത്തിച്ച്
ചരിത്രത്തോട്  പ്രതിഷേധിച്ചു
പിളർത്തിയ
വയറുകൾക്കുള്ളിൽ
നിന്നും പുറത്തുചാടിയ
പാകംതെറ്റിയ ശിശുക്കൾ
തലമുതിർന്ന
തലയോട്ടികളുമായി
പുകയൂതി രസിച്ചു
തീച്ചുഴലി
മാനം കവർന്ന തീവണ്ടികൾ
സമയത്തെ
തിരയെണ്ണാനയച്ചു.
ഓടാൻ മറക്കുമ്പോഴും
തീവണ്ടി
ഇരമ്പിക്കൊണ്ടേയിരിക്കുന്നു
ഓട്ടംനിലച്ച ചക്രങ്ങൾ
മരണം പോലെ
യാത്രയിൽ
തണുപ്പ് പടർത്തുന്നു.
പൊടിയും മാറാലയും
ചിത്രപടംതീര്‍ത്ത
നരച്ച മച്ചിലേക്ക്
അവശയായി
നോക്കിയിരിയ്ക്കേ
അച്ഛ൯
ഉൽപ്രേക്ഷയായിരുന്നോ
രൂപകമായിരുന്നോ
എന്നുപോലും പറയാതെ
ഒരുചരക്കുവണ്ടിയുടെ
അടിയിലേക്ക് നൂർന്നുകയറിയ
അമ്മയെ അവളോർത്തു.
സമാന്തരങ്ങളിൽ പിറന്ന്
സമാന്തരങ്ങളിൽ ജീവിച്ച്
സമാന്തരങ്ങളിൽ ഒടുങ്ങുന്ന
ജീവിതം.
സമയംതെറ്റിയ യാത്രകൾ
സമയം മറന്ന തീവണ്ടികൾക്ക്
മുതൽക്കൂട്ടാവുന്നു
ദിശമറന്ന യാത്രികർ
വഴിമറന്ന സമയത്തിന്
അഭയമാകുന്നു.
യാത്ര മാത്രം
ഒടുങ്ങാതെ
ഉതിരാതെ
യാത്ര.