എല്ലാ പ്രിയ സുഹൃത്തുക്കൾക്കും നന്മ നിറഞ്ഞ ദീപാവലി ആശംസകൾ
Monday, 12 November 2012
Saturday, 10 November 2012
സസ്നേഹം....
വേദനയോടെയാണ് ഞാനീ കുറിപ്പെഴുതുന്നത്.നമ്മുടെ ചുറ്റും നടക്കുന്ന
കാര്യങ്ങളെക്കുറിച്ച് ചില്ലറജ്ഞാനമായിക്കോട്ടേ എന്ന വിചാരം കൊണ്ടുമാത്രം
ബ്ളോഗിലുംപുതിയതലമുറയിലുള്ളവർ കാര്യങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്നറിയാൻ
മാത്രം ഫേസ്ബുക്കിലും വല്ലപ്പോഴും ഒന്നുചുറ്റിക്കറങ്ങി വരുന്നുണ്ട്.ഇത്
എന്നെത്തന്നെ നവീകരിക്കാനുള്ള പരിശ്രമവുമാണ്.പുതിയ എഴുത്തുകാരുടെ ആർജ്ജവവും
കുട്ടികളുടെ വിവിധവിഷയങ്ങളിലെ അവഗാഹവും എന്നെ വല്ലാതെ സന്തോഷിപ്പിക്കാറുമുണ്ട്.
ഉറക്കമിളയ്ക്കുന്നതിലല്ല ഉണർന്നിരിക്കുന്നതിലാണല്ലോ കാര്യം.കവിതയോടുള്ള, അതും
അരാജക കവിതയുടെയും കവിതയിലെ അപനിർമാണത്തിന്റേയും ചക്രവർത്തിയായ അയ്യപ്പന്റേതു
പോലുള്ള കവിതകളോടുപോലും പുതിയ തലമുറ വച്ചുപുലർത്തുന്ന വൈകാരികതയും ആധികാരികതയും
എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സങ്കടപ്പെടുത്തുന്ന സംഗതി
അഭിപ്രായവ്യത്യാസങ്ങളോട് പ്രായഭേദമെന്യേ കാണിക്കുന്ന
അസഹിഷ്ണുതയാണ്.വിയോജിക്കുന്നവരെല്ലാം ഇവിടെ ശത്രുവായി പരിണമിക്കുന്നു.അടുത്തിടെ
എന്റെ ഒരുയുവ സുഹൃത്ത് തന്റെ ഫേസ് ബുക്ക് കുറിപ്പുകളിൽ ശ്രീമതി അജിതയെ ഏതോ
അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ അവളെന്നോ ഇവളെന്നോ ഒക്കെ വിശേഷിപ്പിച്ച്
വിദ്വേഷകുറിപ്പെഴുതിയിരുന്നത് ശ്രദ്ധിച്ചു.നേരിട്ട് ഉപദേശിക്കുന്നതിൽ ഇന്ന്
കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ട് വടി വെട്ടിക്കൊടുത്ത് അടിവാങ്ങാൻ
നിന്നില്ല.സുഹൃത്തിന് മറ്റൊരവസരത്തിൽ ചെറിയൊരു ഉപദേശം നൽകി.മറുപടി ഒരു ലൈക്കിലൊതുക്കി.അത്രയും
ഭാഗ്യമെന്നേ കരുതി.അജിതയും വേണുവും ഫിലിപ്പൻ പ്രസാദും വെള്ളത്തൂവൽ സ്റ്റീഫനും
എന്റെ ബന്ധുക്കളൊന്നുമല്ല.അവരോ അവർ പ്രതിനിധാനം ചെയ്ത പ്രസ്ഥാനമോ
പ്രത്യയശാസ്ത്രമോ എന്നെ ദുസ്വാധീനിച്ചിട്ടില്ല.മാത്രവുമല്ല ഇവർ
ഒരഞ്ചാംക്ളാസ്സുകാരന്റെ നിർദ്ദോഷരാവുകളേയും അവന്റെ കുഞ്ഞുറക്കങ്ങളേയും വല്ലാതെ
ഭീതിയിൽ നിർത്തിപ്പൊരിച്ചിട്ടുമുണ്ട്.വെളിമ്പറമ്പിലെ മാവിൻചുവട്ടിൽ
പറന്നിറങ്ങുന്ന മനോരമപത്രം ഹൈജാക്ക് ചെയ്ത് മാനേജ്മെന്റിന്റെ മസാലചേർത്ത്
ചൂടാറാതെ വിളമ്പിയിട്ടുള്ള തലവെട്ടുവാർത്തകൾ വിഴുങ്ങുമ്പോൾ രാത്രിയിൽ
അതെല്ലാംകൂടി നിണവേഷമണിഞ്ഞ് എന്റെ വള്ളിനിക്കറിൽ പിടികൂടുമെന്ന് ഓർക്കുമായിരുന്നില്ല.പുൽപ്പള്ളിയും
നഗരൂരും പിന്നെ ഇപ്പോൾ ഓർക്കാൻ കഴിയാത്ത നിരവധി ആക്രമണ പരമ്പരകളും അന്നത്തെ
അഞ്ചാം ക്ളാസ്സുകാരന്റെ എന്തിനെന്ന ചോദ്യത്തിന് ഇന്നും ഉത്തരം തന്നിട്ടുമില്ല.ഏത്
വിശ്വാസത്തിന്റെ,ഏത് പ്രത്യയ ശാസ്ത്രത്തിന്റെ പേരിലായാലും കൊല ഒന്നിനും
പരിഹാരമാകുന്നില്ല.പക്ഷേ ലോകമുണ്ടായകാലം മുതൽ ആളുകൾ അങ്ങനെ വിശ്വസിക്കുകയും അരും
കൊലകൾ അരങ്ങേറുകയും ചെയ്യുന്നു.സമാധാനം കാംക്ഷിച്ചവരെയെല്ലാം വധിച്ച് സ്മാരകങ്ങൾ
പണിയാനാണ് എവിടേയും ശ്രമിച്ചിട്ടുള്ളത്.ഇന്ന് മതവും വർഗ്ഗീയതയും മതതീവ്രവാദവും
രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ സ്ഥാനം ഏറ്റെടുത്തിരിക്കുന്നു.കാരണങ്ങളേ
മാറിയുള്ളൂ,കാര്യങ്ങൾ പഴയപടിതന്നെ.സ്നേഹിച്ചാലും ഇന്ന് ശിക്ഷ വധം തന്നെ.ചരിത്രത്തിന്റെ
വഴി ചാക്രികമാണെന്ന് പറഞ്ഞയാളിനെ കണ്ടുപിടിച്ചാൽ ദയാപൂർവ്വം അദ്ദേഹത്തേയും
വധിക്കാം.
പറയാനൊരുങ്ങിയത് മറ്റൊന്നാണ്.ശരിയെന്നുകരുതിയാണ്
എല്ലാവരും എല്ലാം ചെയ്യാനൊരുങ്ങുന്നത്.ശരി ശരിതന്നെയാണോ എന്നുറപ്പുവരുത്തണമെങ്കിൽ
വിവേകം നന്നായി പ്രവർത്തിക്കണം.പക്ഷേ ഏതുവിശ്വാസവും അന്ധമായിക്കഴിയുമ്പോൾ നാം
ശരിയിൽ നിന്നും പരമാവധി അകലുകയാണ് ചെയ്യുക.മുൻതലമുറയുടെ ശരി പിൻതലമുറയ്ക്ക്
അപഹാസ്യമായിത്തോന്നുന്നതും സ്വാഭാവീകം മാത്രം.പ്രശ്നം പിന്നേയും വിവേകത്തിന്റെ
കോർട്ടിൽ തന്നെ.വിവേകമുള്ളവർ ഇതിന്റെമറപൊരുകളറിഞ്ഞ് സംയമത്തോടെ എല്ലാറ്റിനോടും
പ്രതികരിക്കും.അജിതയും കൂട്ടരും ലക്ഷ്യം കണ്ടതും അടിച്ചമർത്തപ്പെട്ടവന്റെ ഉന്നമനവും
മാനവരാശിയുടെ പുരോഗതിയും തന്നെ.എന്നാൽ മുൻപുപറഞ്ഞതുപോലെ ശരിയെക്കുറിച്ചുള്ള അന്ധമോ അബദ്ധജടിലമോ ആയ നിരീക്ഷണ നിഗമനങ്ങൾ
അവരുടെ കാഴ്ചകളെ ദുസ്വാധീനിച്ചപ്പോൾ
തിരഞ്ഞെടുത്ത വഴിയെക്കുറിച്ച് യുക്തിപൂർവ്വകമായ ഒരു വിലയിരുത്തലിന് അവർക്ക്
കഴിയാതെ പോയി.(ഭരതന്റെ ഒരു സിനിമയിൽ ഇത് കലാപരമായി ചിത്രീകരിച്ചിട്ടുണ്ട്).ചരിത്രപരമായ
ആ തെറ്റുകൾക്ക് അവർ ജീവിതം കൊണ്ടാണ്
വിലയിട്ടത്.ചരിത്രത്തോടുള്ളമാപ്പപേക്ഷയായിത്തന്നെ ഇന്നത്തെ അവരുടെ ജനാധിപത്യപരമായ
അവകാശസമരാഭിമുഖ്യത്തെ വിലയിരുത്തണം.കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് ക്രിയാത്മകമായി
പ്രതികരിക്കുക സർഗ്ഗശേഷിയും സമരാഭിമുഖ്യവും അടിച്ചമർത്തലിനെതിരേയുള്ള എതിർപ്പും
രക്തത്തിൽ കൊണ്ടുനടക്കുന്നവർക്ക് പറഞ്ഞിട്ടുള്ളതാണ്.അടവുനയവും ഒത്തുതീർപ്പിന്റെമന്ത്രങ്ങളുമായി
കുതന്ത്രവിജയങ്ങൾ മാത്രം കണ്ടു വളരുന്ന തലമുറകൾക്ക് അത് അന്യമായിത്തന്നെ തുടരും.
അഭിപ്രായവ്യത്യാസങ്ങളോടുള്ള
അസഹിഷ്ണുതയും ചരിത്രത്തിലുള്ളതാണ്.പ്രതിപക്ഷം എന്നും അസ്വീകാര്യമായ
ഒരവസ്ഥതന്നെ.എന്നാൽ ഒരു ജനാധിപത്യ സംവിധാനത്തിൽ പ്രതിപക്ഷത്തിനുള്ള പ്രാധാന്യത്തെ
ഒട്ടും കുറച്ചുകാണാതിരിക്കാനുള്ള ആർജ്ജവമാണ്നമുക്കുണ്ടാകേണ്ടത്. ഭരണസംവിധാനത്തിൽ മാത്രമല്ല
വ്യക്തിജീവിതത്തിലും ജനാധിപത്യ മര്യാദകളും പ്രതിപക്ഷ ബഹുമാനവും നാം
പരിശീലിക്കേണ്ടിയിരിക്കുന്നു.പക്ഷേ നിർഭാഗ്യവശാൽ ഇന്ന് നമുക്കിതിനൊന്നും ഒട്ടും
അവസരമില്ല.വീടുകൾക്കുള്ളിൽ നാം പരിചയിക്കുന്നത്,ക്ളാസ്സുമുറികളിൽ നിന്നും പകർന്നുകിട്ടുന്നത്,സമൂഹം
പരിശീലിപ്പിക്കുന്നത് എല്ലാം താൻപോരിമയുടേയും സ്വാർത്ഥതയുടേയും പാഠങ്ങൾ
മാത്രം.ഉരുവിട്ടുറപ്പിക്കുന്നതാകട്ടെ മനുഷ്യത്വരഹിതമായ മത്സരത്തിന്റെ
ഗതികസിദ്ധാന്തങ്ങളും.സത്സംഗങ്ങളും മതഭാഷണങ്ങളും പോലും അനൈക്യത്തിന്റെ കാളിയവിഷം
കുത്തിനിറച്ച മനസ്സുകളെ സമൂഹമധ്യത്തിലേക്ക് തുറന്നുവിടുകയാണ് ചെയ്യുന്നത്.സദ്വചനങ്ങൾ
പരസ്യവാചകങ്ങൾ പോലെ ഉള്ളിൽ തട്ടാതെ വിറങ്ങലിച്ചുപോകുന്നു.പുതിയ ആൾദൈവങ്ങളെ വാഴ്ത്താനുള്ള
അദമ്യമായ ആവേശത്തിൽ അവശവാർദ്ധകങ്ങളെപ്പോലും നാം ഉറങ്ങാൻ വിടാതെ രാജപ്രമുഖനായി
എഴുന്നള്ളിച്ച് മഹാപാപം ചെയ്യുന്നു. സമൂഹത്തിന് മാതൃകയാകേണ്ടുന്ന സാഹിത്യകാരന്മാർ
ഒന്നാംക്ളാസ്സിലെ മിഠായിപ്പിണക്കങ്ങളുമായി വേദി പങ്കിട്ട് ജനത്തിനെ
പടുവിഡ്ഢികളാക്കുന്നു.പുട്ടുംകടലയും പകുത്തതിലെ ഏറ്റക്കുറവുകൾ കൊതിക്കെറുവുകളായി
കൊണ്ടുനടന്ന് സമൂഹമധ്യത്തിലും പിന്നെ
കിട്ടുന്ന ഇടങ്ങളിലെല്ലാം ഭരണപ്രതിപക്ഷഭേദമില്ലാതെ രാഷ്ട്രീയക്കാർ അല്പത്വ സദ്യ
വിളമ്പുകയാണ്. ഉദ്ദേശശുദ്ധി കണികാണാനെങ്കിലും നാം നട്ടുച്ചയ്ക്ക് വിളക്കുകാട്ടണം.നമ്മുടെ
കുഞ്ഞുങ്ങളെയെങ്കിലും സ്വാതന്ത്ര്യത്തിന്റെ വിശുദ്ധിയും ജനാധിപത്യത്തിന്റെ
മൂല്യവും നന്മയുടെ പ്രാധാന്യവും ബോധ്യപ്പെടുത്തണം.സ്നേഹത്തിന്റെ വിലയും കരുതലും അവർക്ക്
അനുഭവപ്പെടുത്തിക്കൊടുക്കണം.മറ്റുള്ള എന്തിനേയും ആദരിക്കാനും ബഹുമാനത്തോടെ
വിയോജിക്കാനും അവരെ പരിശീലിപ്പിക്കണം.ഇത് വീട്ടിനുള്ളിൽ നിന്നുതന്നെ
തുടങ്ങണം.ശ്രീരാമകൃഷ്ണന്റെ ശർക്കരതിന്നുന്ന കുട്ടിയോടുള്ള ഉപദേശത്തിലെ മുൻകരുതൽ
നമുക്കും വേണ്ടിവന്നേക്കാം. അതിന് മടിക്കരുത്.കാരണം വൃദ്ധസദനങ്ങളിലെ അന്തേവാസികൾ മുൻപ്
ഇത് മറന്നവരാണ്.
Saturday, 27 October 2012
മകൾ
ഒരു ചുവന്ന തെച്ചിപ്പഴം
അടരുംപോലെ
നീ മണ്ണിലേയ്ക്ക് ചൊരിഞ്ഞ്
വീഴുകയായിരുന്നു
വിദ്വേഷവിരൽതൊട്ടുപൊള്ളിച്ച
നിന്റെ കവിൾത്തടം
വല്ലാതെ കരുവാളിച്ചിരുന്നു
മുഖം മൂടിക്കെട്ടിയ കുടിലകാമനകൾ
ആർക്കോ വേണ്ടി തുളഞ്ഞു വീഴ്ത്തിയ
മണ്ണിന്റെആശകൾ
ഉറങ്ങിയോ?
കുഞ്ഞുറക്കത്തിൽ
നീ പുഞ്ചിരിച്ചതുകണ്ട്
പണ്ട് മുത്തശ്ശി
തിരുത്തി
കനവുകാട്ടിക്കൊതിപ്പിക്കുന്നത്
ചിറകുവച്ച മാലാഖക്കുട്ടികളാണെന്ന്
ഇന്ന് നീ ഉണർന്നിരിക്കാൻ
ആയിരമായിരം മാലാഖക്കുഞ്ഞുങ്ങൾ
സർവ്വലോകങ്ങളിലുമിരുന്ന് നോവുന്നത്
നീയറിയുന്നില്ലേ?
ഓർക്കുന്നു
കളിക്കിടയിൽ
കരിമുള്ളുകൊണ്ട് തുടുത്തപാദം
മടിയിലേക്ക് നീട്ടി
നീ തുളുമ്പിയത്
അറിയാതെ നിന്റെ വിരൽത്തുമ്പുകൊണ്ട്
എന്റെ കണ്ണുചുവന്നത്
വിതുമ്പലോടെ നീ നോക്കിനിന്നത്
ആരുടെ വേദനയും നിന്റേതായി
ഏകാന്തതയിൽ വരണ്ട പാടങ്ങളെ നോക്കി
നീ മിഴിനീരണിഞ്ഞതും
മൂന്നുവീടിന്നപ്പുറത്ത്
കരളുന്ന വിശപ്പിന്റെ
കാളലിൽ
അറിയാതുണരുന്ന തേങ്ങലുകൾക്ക്
നീ കാതോർത്തിരുന്നതും
ഞാനറിഞ്ഞു
നിന്റെ നിനവുകളെ തീപ്പിടിപ്പിച്ച
കണ്ണീർച്ചിത്രങ്ങൾ
ചായംകൂട്ടിയ കവിതകളായി
പുനർജ്ജനിച്ചില്ല
അടിച്ചമർത്തപ്പെടുന്നവന്റെ
ശ്വാസംകെട്ടിയ നോവുകൾക്ക്
അത് സ്വയം ഭാഷയായി
നിന്റെ കുറിമാനങ്ങൾക്ക്
ചിറകുമുളച്ചു
പറന്നുയർന്നത്
പുതിയകാലത്തിന്റെ
തിരയാമാനങ്ങളിലേക്ക്
നിന്റെവാക്കുകൾ
കടന്നൽ ക്കുത്തുകൾ പോലെ
ചിലരെ നീറ്റിയെങ്കിൽ
അവർ അവകാശങ്ങളെ
മറിച്ചെഴുതുകയും
സ്വാതന്ത്ര്യത്തെ
അടിച്ചിറക്കുകയുമായിരുന്നു
വെറുപ്പിന്റെ തീപ്പന്തങ്ങൾ മാത്രം
നിന്റെനേർക്ക് ചുഴറ്റിയെറിഞ്ഞവർ
പിശാചിന്റെ
ചുടലക്കഞ്ഞികുടിച്ചവർ
കത്തിപ്പടരുന്ന രോഷാഗ്നിയിൽ
അവരുടെ
അന്തമില്ലാത്ത അസഹിഷ്ണുത
സ്നേഹവറുതികളിലൊടുങ്ങട്ടെ
കാഞ്ചികളിൽ മാത്രം ക്ഷീണം തീർക്കുന്ന
അവരുടെ കുടുന്ന വിരലുകൾ കണ്ട്
സ്വന്തം കുഞ്ഞുങ്ങൾ
ഭയന്ന് ഓടിയൊളിക്കട്ടെ
മതവിഷം തീണ്ടിയ മുഖങ്ങളും
ഉച്ഛ്വാസങ്ങളിലെ ഒടുങ്ങാത്ത
മരണഗന്ധവും സഹിക്കാനാകാതെ
അവരുടെ കാമിനിമാർ
വെറുപ്പിന്റെമരുക്കാടുകളിലേക്ക്
എന്നേയ്ക്കുമായി പലായനം ചെയ്യട്ടെ
മൂർഖജന്മങ്ങൾക്ക് പിറവിയേകിയതിന്റെ
പശ്ചാത്താപത്തിൽ മനംനൊന്ത്
അവരുടെ പെറ്റമ്മമാർ
മലംചരിവുകളിൽ
കഴുകനെറിഞ്ഞുകൊടുത്ത ശരീരവുമായി
മരണം കാത്തുകിടക്കട്ടെ
ഇപ്പോൾ
നിന്നെയോർത്ത്
വേദനയില്ല
നൂറുജന്മങ്ങളുടെ പുണ്യസഞ്ചയം
ഉരുവാർന്നത്തിയ
അഭിമാനം
നീ
എവിടേയും
ഏതച്ഛനും
പിറക്കാതെ പോയ
മകൾ.
Saturday, 6 October 2012
കുറിഞ്ഞിപ്പൂച്ച
കുറിഞ്ഞിപ്പൂച്ച
അകത്തെ മുറിയിൽ അപ്പൂപ്പനും കൊച്ചുമകനും തമ്മിലുള്ള കൊച്ചുവർത്തമാനം
നടക്കുന്നത് ഒന്നുശ്രദ്ധിച്ചു.പഴയ ഒരു ചിംകമാണ് ഈ അപ്പൂപ്പ൯.ഭാര്യയേയും മക്കളേയും
മാത്രമല്ല ഒരുവിധപ്പെട്ട ബന്ധുക്കളേയും ചുറ്റുപാടുമുള്ളവരേയും ശാസനയുടെ
ചക്രത്തിലിട്ടുകറക്കി വിറപ്പിച്ചിരുന്ന കിടില൯ ശിംകം.തരവും തഞ്ചവും നോക്കിവേണം
ഇന്നും മക്കൾ അടുക്കാ൯.പക്ഷേ കൊച്ചുമകന്റെ കാര്യം വന്നപ്പോൾ ചക്രം
തിരിഞ്ഞുകറങ്ങുകയാണ്.ആന കളിക്കാ൯ പോയിട്ട് ആനയെ കാണിക്കാ൯ പോലും
കൂടിയിട്ടില്ലാത്ത ഇദ്ദേഹം മദപ്പാടൊന്നുമില്ലാതെ ഒരു കൊച്ചാനക്കാരനെ ചുമന്നു
നടക്കുന്നതുകാണുമ്പോൾ ആർക്കും ചിരിപൊട്ടും.ചുമ്മാ ചുമന്നുനടന്നതുകൊണ്ടൊന്നും ഈ
ആനക്കാരന് തൃപ്തിയാകില്ല.ആനയെ ചട്ടം പഠിപ്പിച്ചേ തീരൂ എന്ന വാശിയിലാണയാൾ.ഇടത്താനേ
വലത്താനേ എന്നിങ്ങനെയുള്ള ആജ്ഞകൾ അനുസരിക്കുകയും തെറ്റിനടക്കുന്നതിന് ആനക്കാരന്റെ
വക അടി,കുത്ത്,തൊഴി എന്നിവ മിണ്ടാതെ സഹിക്കുകയും വേണം.പോരേ പൂരം?ഏറ്റവും വലിയ
അത്ഭുതം ഒരാവലാതിയുമില്ലാതെ ആനച്ചിങ്കം ഇതെല്ലാം സഹിച്ച് അനുസരണയോടെ ആനക്കാരനെ
ചുമന്നുനടക്കുന്നതിലാണ്.പണ്ടെങ്ങാനുമായിരിക്കണം ഇതുവല്ലതും നടക്കുന്നത്!നാടും
നാട്ടാരുംഅറിയും വിശേഷം.ഇപ്പോഴോ?ഇതാണ് പറയുന്നത് അവനവ൯ ചെയ്യുന്നതിന്റെ ഫലം
അനുഭവിച്ചേ പോകൂ എന്ന്.പണ്ടൊക്കെയായിരുന്നു കർമ്മഫലം പിന്നീടെന്ന പ്രമാണം.
അറിഞ്ഞില്ലേ,ഇന്ന് സ്ഥിതി മാറി.എല്ലാംകൈയോടെത്തന്നെ കിട്ടും.അതിന്റെ ജീവിക്കുന്ന
ഉദാഹരണമല്ലേ ഇദ്ദേഹമെന്ന് ചിലപ്പോഴെങ്കിലും ചിന്തിച്ചുപോയിട്ടുണ്ട്.
ഇവരുടെ സംഭാഷണത്തിലെ ഏറ്റവുംവലിയ
തമാശ പരസ്പരം സംബോധനചെയ്യുന്നതിലാണ്.അപ്പൂപ്പ൯ ആടുപൂട ന്യായത്തിൽ ചെറുമോനെ സഗൗരവം
വിളിക്കും ‘ഇവിടെവാടാ’ എന്ന്.ഉട൯ കേൾക്കാം മറുപടി ‘നീ ഇവിടെ വാടാ’ എന്ന്.കേൾവിക്കാർ ഇതെന്തുമറിമായം
എന്ന് അമ്പരന്നിരിക്കുമ്പോൾ അപ്പൂപ്പന്റെ അടുത്ത ആജ്ഞ പുറപ്പെടുകയായി ‘നിന്നോടാണ് പറഞ്ഞത് ഇവിടെ വരാ’നെന്ന്.ഉട൯ വന്നു
മറുപടി ‘എടാ നിന്നോടാണ് ഇവിടെ വരാ൯ പറഞ്ഞത്’.’അടിവാങ്ങും എന്റെ കയ്യിൽ നിന്നും’ എന്ന് അപ്പൂപ്പന്റെ
ഭീഷണി.’നീ എന്റെ കയ്യിൽ നിന്നും വാങ്ങു’മെന്ന് മറുപടി ഭീഷണി.ഇതിങ്ങനെ കുറേ നേരം തുടരുമ്പോൾ ചെറുക്കന് അടി
നമ്മളുറപ്പാക്കും.അതാണല്ലോ നമുക്കു പരിചയമുള്ള വഴക്കം.പഴയകാലത്ത് വിളിച്ചിട്ട്
പോകാ൯ ആരു കാത്തുനില്ക്കുന്നു!നമ്മൾ അല്ലെങ്കിലേ റെഡിയല്ലേ.പീച്ഛേ മൂഡ് പറഞ്ഞാലേ
നമ്മൾ തിരികെ മാർച്ച് ചെയ്യൂ.അതിനിടയിൽ നമ്മൾ എന്തുംപ്രതീക്ഷിക്കും.നമ്മുടെ
കയ്യിലിരിപ്പിന്റെ ഒരു വിശേഷം കൊണ്ട് എന്തും പ്രതീക്ഷിക്കുകയും വേണം!ഇവിടെയിപ്പോൾ സംഗതി അതുവല്ലതുമാണോ.ചെറുക്ക൯ അപ്പൂപ്പനെയിട്ടങ്ങ്
പഠിക്കുകയല്ലേ.ഏതായാലും കുറേ നേരത്തെ വാക്പയറ്റിനുശേഷം അപ്പൂപ്പ൯ അടവൊന്നു
മാറ്റിപ്പിടിച്ചു.’ടേയ് നീ വന്നു വന്ന് ഒരു വക പറഞ്ഞാൽ അനുസരിക്കാതായിരിക്കുന്നു’.ഉടനേ വരുന്നു മറുപടി ‘എടാ അപ്പൂപ്പാ,നീ വര വര
വഷളായി വരെയാണ്’.ശുദ്ധ നാടനിൽ കൊച്ചുമകന്റെ പൂഴിക്കടക൯.ദേ
അപ്പൂപ്പ൯ ഫ്ളാറ്റ്.ആ മുഖമൊന്നു പോയിക്കണ്ടാലോ എന്നൊരു പൂതി തോന്നിയെങ്കിലും
സടകൊഴിഞ്ഞാലും സിംഹം സിംഹം തന്നെയെന്ന് മനസ്സ് വിലക്കി.കിട്ടട്ടെ,കണക്കിന്
കിട്ടട്ടെ എന്ന് രഹസ്യമായി സന്തോഷിച്ചുകൊണ്ട് ഞാ൯ വീണ്ടും ആ സമശീർഷക്ക്
കാതുകൊടുത്തു.
‘ഇതെന്റെ
വീടാണ്.പറഞ്ഞാൽ അനുസരിക്കാത്തവരൊന്നും എന്റെ വീട്ടിൽ താമസിക്കരുത്.നീ നിന്റെ
അമ്മയേയും അച്ഛനേയും വിളിച്ചുകൊണ്ട് സ്ഥലം വിട്ടോളണം’
അപ്പൂപ്പ൯ കുറച്ചുറക്കെത്തന്നെ പറഞ്ഞു.അത് പരോക്ഷമായി എനിക്ക് വച്ച വെടിയല്ലേ
എന്ന് ന്യായമായും സംശയിച്ചെങ്കിലും അങ്ങനൊന്നുമില്ലെന്ന് വിശ്വസിക്കാനായിരുന്നു
എനിക്കിഷ്ടം.ഒരുകൈകൊണ്ടുള്ള എന്റെ തുഴച്ചിലിൽ വീട്ടുവള്ളം മുങ്ങാതെ
കൊണ്ടുപോകുന്നത് അപ്പൂപ്പന്റെ മോശമല്ലാത്ത പെ൯ഷ൯ കാശാണ്.ഈ പേരിൽ ചില്ലറ
മുറുമുറുപ്പ് അവിടന്നും ഇവിടുന്നുമൊക്കെ ഉയരുന്നതും തല്ക്കാലം കണ്ടില്ല
കേട്ടില്ലെന്നു വയ്ക്കാനേ കഴിയൂ.ഏതായാലും ക്ഷമിക്കുന്നതാണ് ബുദ്ധി.അതിനിടയിൽ
കൊച്ചുമകന്റെ മറുപടിയും വന്നു ‘നീ സ്ഥലംവിട്ടാൽ മതി’.
ചെറുക്ക൯ കുഴച്ചിലാക്കുമോ എന്ന് ആശങ്കപ്പെട്ടിരിക്കുമ്പോൾ അപ്പൂപ്പ൯ വളരെ
ശാന്തനായി ചോദിച്ചു ‘ഞാനെന്തിനു പോകണം,ഇതെന്റെ വീടല്ലേ?നീയാണ്
പോകേണ്ടത്.നിനക്കിവിടെ ഒരധികാരവുമില്ല അവകാശവുമില്ല’.
അതിലും ശാന്തനായി കൊച്ചുമക൯ ചോദിച്ചു ‘നീ അപ്പൂപ്പാ എന്നുമുതലാണ് ഈ
വീടുകാണുന്നത്,പറയ്’
‘അത് ഞാനല്ലേ ഈ വീട് വച്ചത്.അന്നുമുതൽ കാണുന്നു’.
ഉട൯ വന്നു ഉത്തരം ‘അപ്പോൾ ജനിച്ചതു മുതൽ കാണുന്നില്ലല്ലോ.മണ്ടാ,ഞാനിതു ജനിച്ചതു
മുതൽ കാണുന്നതാണ്.അപ്പോൾ എന്റേതാണ് ഈവീട്.നീ ഉട൯ സ്ഥലം വിട്ടോണം’.
നല്ല ന്യായം. എനിക്ക് ഉള്ളിൽ വല്ലാത്ത ചിരി പൊട്ടി.അരിയും തിന്ന്
ആശാരിച്ചിയേയും കടിച്ച ഇടപാടുതന്നെ.പക്ഷേ അപ്പൂപ്പ൯ ഒന്നും മിണ്ടുന്നത്
കേട്ടില്ല.തരിച്ചിരിക്കുകയാവും.കാടുകുലുക്കി നടന്നകാലത്തൊന്നും ഇങ്ങനെയൊരു
കുയുക്തി ആ പാവം കേട്ടിട്ടുകൂടി ഉണ്ടാകില്ല.
കൊച്ചുമകന്റെ ശബ്ദം തുടർന്നുകേട്ടു ‘എടാ അപ്പൂ’
ഇത് സ്നേഹം കൂടിയ വിളിയാണ്
‘എന്താ’ അപ്പൂപ്പ൯
‘വികൃതി കാണിക്കാതെ, വിരട്ടാതെ അവിടെവിടെയെങ്കിലും
മിണ്ടാതിരുന്നാൽ നീ എങ്ങും പോകണ്ട നമുക്ക് കളിക്കാം.സമ്മതിച്ചോ?
അപ്പൂപ്പനു മിണ്ടാട്ടമില്ല.മക്കൾ മുന്നിൽ പേടിച്ച് മൂത്രമൊഴിച്ചുനിന്നിരുന്ന
ആ പഴയ കാലം ഓർത്തതായിരിക്കാം.
‘പിന്നേ ഒരു കാര്യം കൂടി’ കൊച്ചുമക൯ തുടർന്നു.
‘ങ്ഹാ എന്താദ്’? അപ്പൂപ്പ൯ ഉറക്കത്തിൽ
നിന്നെന്നപോലെ ചോദിച്ചു
‘നീ കഴിഞ്ഞ ജന്മം ഒരു കാണ്ടാമൃഗമായിരുന്നു.’
എനിക്കതിൽ ഒട്ടും സംശയമേ ഉണ്ടായിരുന്നില്ല.
അപ്പൂപ്പന്റെ വിളറിയ മുഖം ഞാ൯ ഭാവനയിൽ കണ്ടു രസിച്ചു.പണ്ടെങ്ങോ
കരുതിവച്ചിരുന്ന ഒരു പ്രതികാരം നിറവേറിയ സംതൃപ്തിയോടെ.
‘അതെങ്ങനെ നിനക്കുമനസ്സിലായെടേ?പ്രതീക്ഷിച്ച
നീരസമോ ചമ്മലോ ഒന്നുമില്ലാത്ത സരസ൯ ചോദ്യം.
‘അതിനി പ്രത്യേകിച്ച് പറയണോ,മുഖം കണ്ടാലറിഞ്ഞുകൂടേ’ എന്ന് മറുചോദ്യം
ഞാനാകെ സ്തബ്ധനായി.അപ്പൂപ്പ൯ വഷളാക്കിയ ഈ ചെറുക്കന് രണ്ടടിയുടെ കുറവുണ്ടെന്ന്
ഉള്ളിൽ തീരുമാനിക്കുകയും ചെയ്തു.
‘അപ്പോൾ കഴിഞ്ഞ ജന്മം നീയോ’?അപ്പൂപ്പന്റെ
ചോദ്യം ന്യായം തന്നെ.
‘അയ്യേ,അത്രയ്ക്കറിഞ്ഞുകൂടാ? ഞാനൊരു
കൊച്ചുകുറിഞ്ഞിപ്പൂച്ചയായിരുന്നു’...........മ്യാവൂ മ്യാവൂ
അപ്പൂപ്പനും കൊച്ചുമകനും ഒരുകൂട്ടച്ചിരിയിൽ ഒന്നായപ്പോൾ ഒളിക്കാനിടംതേടി
മറ്റൊരു കുഞ്ഞിപ്പൂച്ച എന്റെ ഉള്ളിലും കുറുകി മ്യാവൂ......
Saturday, 1 September 2012
യാത്രാമൊഴി
സിസ്റ്റർ,
പ്രണയത്തിന് മരണത്തേക്കാൾ
തണുപ്പുണ്ടെന്ന്
ആരാണ് പറഞ്ഞത്
മഞ്ഞ നിറമുള്ള മരണത്തെ
ഓർമ്മയിൽ നിന്നോടിക്കാ൯
ആരോ
ഉരുവിട്ട പച്ചക്കള്ളം
രാത്രി
പുതപ്പിനുപുറത്തേക്കുനീണ്ട
ഉള്ളംകാലിൽ
ആദ്യചുംബനംകൊണ്ട്
മരണം മറ്റൊന്നാണ്
ഉള്ളിൽ കുറിച്ചിട്ടത്.
സിസ്റ്റർ,
തണുപ്പിന്റെ നുറുങ്ങുകൾ
ഉറുമ്പി൯കൂട്ടംപോലെ
മുകളിലേയ്ക്ക്
അരിച്ചരിച്ച് കയറിവരുന്നു.
ആശങ്ക വേണ്ട
ഹൃദയപാളികളിൽ
അവ വന്ന് മുട്ടി വിളിക്കുമ്പോൾ
നമുക്ക് ഡോക്ടറെ ഉണർത്താം
ഒരു ഉറപ്പിനായി മാത്രം
രോഗവും രോഗിയും
ഒന്നായിത്തീരുന്ന
ഈ അസുലഭ മുഹൂർത്തത്തിന്
സിസ്റ്റർ മാത്രം സാക്ഷി
കൂടുവിട്ട്കൂടുമാറാനൊരുങ്ങുന്ന
കുരുവിപക്ഷിക്ക്
ഒരിറ്റുമിഴിനീർകണംകൊണ്ട്
അന്ത്യോദകം
രോഗംരോഗിയെഹവനം
ചെയ്തതിന്
മൂകസാക്ഷിയുടെ
പുണ്യോദകം
മരണം ചിലപ്പോൾ
പ്രണയത്തിന്റെ
പരവേശവുമാളുന്നു
സിസ്റ്റർ,
മരണത്തിന്
കാടിന്റെ കടുംപച്ച
അകമ്പടിവേണമെന്ന്
നിര്‍ബന്ധിച്ചത് ആരാണ്
അവയ്ക്കിടയിൽ
മഴവില്‍വര്‍ണ്ണമുള്ള കിളികളേയും
മഞ്ഞിന്റെ നനവുള്ള സ്വപ്നങ്ങളേയും
തിരഞ്ഞ്
എന്റെ കണ്ണുകൾ
തളര്‍ന്നു
നോക്കൂ,
ഈ തകര്‍ച്ചയിലും
എന്റെ ഹൃദയം തളരുന്നതേയില്ല
സ്നേഹസാന്ത്വനത്തിന്റെ
സാമീപ്യം
മരണത്തിലും
കരുത്തുനിറയ്ക്കുന്നു
ദയവായി എന്റെ
അടുത്തിരിക്കുക
അകലാ൯ മാത്രം
അടുപ്പം നാം തമ്മിലില്ലല്ലോ
നമുക്കെതിരേയുള്ള
സ്ക്രീനിൽ
ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്ന
ഈ ഡിജിറ്റൽ
കുന്നിന്‍പുറങ്ങൾ
നിന്നെ പേടിപ്പിക്കുന്നുവോ
എന്നോപേടിമറന്ന എന്നെ
അറുതിയില്ലാത്ത ചിലത്
അതോര്‍മ്മിപ്പിക്കുന്നുണ്ട്
ആഹ്ളാദിപ്പിക്കുന്നുണ്ട്
മരണം
മോക്ഷത്തിന്റെ പ്രതിരൂപവുമാണ്.
ഇനി
ഒരു വാക്കിനും
എന്നെ വേദനിപ്പിക്കാനാകില്ല
ഒരു സ്വാർത്ഥതയ്ക്കും
എന്നെ മുറിക്കാനുമാകില്ല
സംശയവും കാലുഷ്യവും
കുത്തിമുറിക്കാത്ത
ഒന്നും
കാലം ബാക്കിവച്ചിട്ടില്ല
സിസ്റ്റർ,
ഇനിയും തിരയുന്നതെന്ത്
നെടിയ വിരലുകളിലൂടെ
പകരുന്ന ആ സ്നേഹസ്പർശം
ഞാനറിയുന്നു
വെറുപ്പിന്റെ ശ്വാസം മാത്രം
തടഞ്ഞല്ലേ
എന്റെ ഹൃദയധമനികൾ
തകർന്നടിഞ്ഞത്!
എന്ത് വെയി൯ കിട്ടുന്നില്ലെന്നോ
വെറുതേ ഈ പാഴ്വേലകൾ
സ്നേഹശൂന്യതയുടെ
ചവർപ്പുനീര്
എനിക്കിനിവേണ്ട
അകൽച്ചയുടെ
അവിശ്വാസത്തിന്റെ
തീക്കാറ്റുകൾ
ഇനിയും
വന്ന് മൂടുന്നതിനുമു൯പ്
മനുഷ്യസ്നേഹത്തിന്റെ
ഉറവ വറ്റിയ
ഊഷര ഭൂവുകളിലേയ്ക്ക്
വീണ്ടും
കുടിയിറക്കപ്പെടുന്നതിനു മു൯പ്
സിസ്റ്റർ,
ദയവായി എന്നെ ഉറക്കുക
എസിയുടെ ഈ മുരൾച്ചയെ
ഒന്നുനേർപ്പിക്കുക
ദിവസങ്ങളോളം
ജീവവായുപകർന്ന്
വല്ലാതെ തളർന്ന
ഈ മുഖാവരണത്തെ
വിശ്രമിക്കാനയയ്ക്കുക
വെളുത്ത ഈ പുതപ്പിനെ
എന്റെ
ശിരസ്സിലേയ്ക്ക് വലിച്ചിടുക
അനുജത്തീ,
നന്ദി പറയുന്നില്ല
ഞാനൊന്നുറങ്ങട്ടെ.
Monday, 20 August 2012
ആരോടു പറയേണ്ടൂ...
വീണ്ടും
വേദനയുടെ വിഷമശ്രേണികൾ
ഉറങ്ങാത്ത മുറിവുകളിൽ
കൊളുത്തിവലിച്ച്
അത്
അബോധത്തിലും
വെറുപ്പിന്റെ
അടരാത്ത ചങ്ങലക്കണ്ണികൾ
തീർക്കുന്നു.
മൃതിയുടെ വിഷമചിഹ്നങ്ങൾ ഒരുക്കി
സ്വപ്നങ്ങളിലും
അവിശ്വാസത്തിന്റെ
അണുവിസ്ഫോടനങ്ങൾ
ഉതിർക്കുന്നു.
പരദേശങ്ങളിൽ വസിക്കുന്ന
വ്രണിതാത്മാക്കളെ
അത്
ഉണർച്ചയുടെ ഇടനാഴികളിലേക്ക്
ആവാഹിച്ച്
ജീവിതത്തിൽ
മരണത്തിന്റെ അനുരണനങ്ങൾ
ആവർത്തിക്കുന്നു.
എല്ലാംമറക്കുന്ന
നിദ്രയുടെ നിറവുകളിൽപ്പോലും
ദ്വേഷത്തിന്റെ
വിഷച്ചീളുകൾ നിറച്ച്
ഓർമ്മയെ
അത്
ഒരു പൊട്ടിത്തെറിയുടെ
വക്കിലെത്തിക്കുന്നു.
ആശ്വസിക്കാനും
ആശ്വസിപ്പിക്കാനുമാകാതെ
വെറുതെ കാത്തിരിക്കുന്നു
നിന്റെ വരവിനെ
മയക്കമരുന്നിന്റെ ആഭിചാരത്തിൽ നിന്ന്
വലിച്ചുണർത്തി
ചുടുനിശ്വാസം കൊണ്ടുതഴുകി
വേദനയുടെ നീരാളികളെ
മൃദുസ്മേരംകൊണ്ട് പിളർന്ന്
ദീർഘചുംബനംകൊണ്ടുറക്കി
അന്ത്യ നിർവൃതിയിലലിയിച്ച്
ഏതോ പൂക്കടമ്പിന്റെ ഓർമയിൽ
വിലയം കൊള്ളിച്ച്
ഒരു നീലവിസ്മൃതിയിൽ
അടക്കി
ഒടുവിൽ
ഒരു കുഴൽവിളിയുടെ
ഒടുങ്ങാത്ത മധുരിമയിൽ അലിയിച്ച്
വെറുമൊരു വിഷാദസ്വരമായി.......
ഞാ൯
നിന്റെ
തീരാത്ത നൊമ്പരം.
Tuesday, 14 August 2012
രാധേയം
ഭഗവ൯,
വാക്കി൯ വിടവുകളിൽ
അർത്ഥമായും
കനവുകളിൽ
നിറവോർമ്മയായും
നിന്നെ നോറ്റു
എഴുതിയ അക്ഷരങ്ങളും
ഉതിർത്ത നിശ്വാസങ്ങളും
നിനക്കായി
ഉറക്കമൊഴിച്ചു
വരുമെന്ന് കരുതിയത്
വെറുതെയായി
നിനക്കുവേണ്ടി മാത്രം
തിളക്കിയപീലിത്തുണ്ടും
കരുതിയ പുഷ്പങ്ങളും
നീ കണ്ടതേയില്ല
ജന്മം
കരമറന്ന
പാഴ്ത്തോണിയായി
എങ്കിലും കാക്കാതെ വയ്യ
അകലെയെങ്ങോ
ഒരുകുഴൽവിളി
പീതാംബരത്തിന്റെ
നറുതിരയിളക്കം
ചെറുചിലമ്പിന്റെ
പരിഭവം
വരും
വരാതിരിക്കില്ല.....
Subscribe to:
Posts (Atom)