Saturday, 4 August 2012

വൈകിയോടുന്ന തീവണ്ടികള്‍ക്ക് ഒരു സമയം തെറ്റിയ മുന്നറിയിപ്പ്


തീവണ്ടികൾ വൈകുന്നത്
പലതരത്തിലാണ്
ചിലത്
പുറപ്പെടാ൯ വൈകുമ്പോൾ
മറ്റുചിലത്
വരാനാണ് വൈകുന്നത്
പുറപ്പെടാനും വരാനും
വൈകുന്നവരാണ്
കുറുമ്പന്മാരിലേറെയും.
വെളുത്ത സ്റ്റേഷന്‍മാസ്റ്ററുടെ
അതിക്രമിച്ച സമയത്തെക്കുറിച്ചുള്ള
നിറംപിടിപ്പിച്ച നുണകൾ കേട്ട്
കുട്ടികള്‍പോലും
അതിശയോക്തിയുടെ
ലക്ഷണം മന:പാഠമാക്കുന്നു.
ഒരു കാര്യം മാത്രമാണ്
തല്ലുകൊണ്ട് വലഞ്ഞ
സ്റ്റേഷന്‍മണി ഉറപ്പിക്കുന്നത്
വരവായാലും പോക്കായാലും
സ്വപ്നത്തില്‍പ്പോലും
അത് നേരത്തേയാവില്ല!
വലിഞ്ഞോടുന്ന
ഇടനേരങ്ങളിൽ
കരകരശബ്ദത്തെ
കഴുത്ത്ഞെരിച്ച്
പാളങ്ങള്‍ക്കുമുകളിൽ
അന്തമില്ലാതെ
ഉറങ്ങിപ്പോകുന്നവരിൽ
അടിയനും
വരമ്പത്തെ ചോതിയുമുണ്ട്.
അറുതിയില്ലാത്തപൊറുതികേടിൽ
അവയ്ക്കുള്ളിൽ നുരയ്ക്കുന്ന
ജീവനുകളിൽ
അശാന്തിയുടെ ഈറ്റില്ലങ്ങളുണ്ട്
കല്ലുവച്ച നുണകളുടെ
തുടലിട്ടഘോഷയാത്രയെ
നാറുന്ന കൊടിക്കൂറകൾ
കെട്ടിവലിക്കുന്നു.
എവിടേയും
എല്ലാ ആവലാതികളേയും
നിരര്‍ത്ഥകമാക്കുന്ന
കുടിലമായനിസ്സംഗത മാത്രം
ആര് ആരെ അറിയാന്‍
ആര് ആര്‍ക്കുവേണ്ടി അടരാ൯!
ഒന്നുമില്ല.
വിസർജ്ജ്യ ഗന്ധംവാരിപ്പുതച്ച
കംപാർട്ട്മെന്റിൽ
 ആര്‍ക്കുമല്ലാതെ
ലജ്ജയിൽനനഞ്ഞിരുന്ന
ചുണ്ടിൽചായംതേച്ച
പെണ്‍കുട്ടി
മൊബൈലിൽ
നെടുവിരലുകൾകൊണ്ട്
ചുരണ്ടിയയച്ച
എസ് എം എസ്
പച്ചശൃംഗാരത്തിന്റെ
കിന്നരിതൊപ്പിയണിഞ്ഞ്
തിരികെ പറന്നിറങ്ങിയത്
അവൾപോലുമറിയാതെ
കള്ളച്ചുണ്ടുകൾ
ഒപ്പിയെടുത്തു.
ദുരന്തം മണക്കുന്ന
തീപ്പാതകൾ
അവൾക്കായി ഒഴിഞ്ഞുപോകട്ടെ
മറ്റെന്ത് ആശംസിക്കാൻ!
ആരോടെന്നില്ലാതെ
പരിഭവം വിളമ്പിയ
വിളറിയ വീട്ടമ്മക്ക്
മുന്നറിയിപ്പില്ലാതെ
ഓട്ടം നിർത്തിയ എഞ്ചിനോട്
ഒടുങ്ങാത്ത അരിശമായിരുന്നു
അതൊന്ന് കുടഞ്ഞൊഴിക്കാൻ
പഴുതു തേടിയ അവർ
എന്തിനും പഴി കേള്‍ക്കാ൯
വിധിക്കപ്പെട്ടവനെ
കൂടെകൂട്ടാത്തതിൽ
അഗാധമായി വ്യസനിച്ചു.
തിരക്കിനിടയിൽ ചേർന്നിരുന്ന
പൃഥുനിതംബിനിയായ
സർക്കാർ സുന്ദരിയെ
വഴക്കിയെടുക്കാനുള്ള
തിരക്കിലായിരുന്നു
ഞെരുക്കത്തിന്റെ കളിംചായം
മുഖത്തെഴുതിയ
പീഢനകാലത്തെ പുരുഷ൯.
അവമതിക്കപ്പെട്ട
സ്ത്രീത്വത്തെ ഓർത്ത്
നിസ്സീമമായ വേദനയോടെ
അവരും സഹകരിച്ചു
പീഢനകാലത്തെ സ്ത്രീ.
ഇത്തിരി കാശിന്റെ
നിവൃത്തികേടിൽ
എത്തിപ്പിടിക്കാനാകാത്ത
സ്ഥായികളുടെ പിന്നാലെ
തെണ്ടിപ്പെറുക്കാ൯
വിധിക്കപ്പെട്ട
 ഒരു തെരുവുഗായിക
അവളുടെ
കീറത്തുണിമുഴുപ്പുകളിൽ
ആർത്തിയോടെ
കണ്ണുനട്ടിരിക്കുന്ന
ചെറുപ്പക്കാരൻ.
തൊട്ടുമുൻപ്
കണ്ടുമറഞ്ഞ
ഏതോ നീലച്ചിത്ര രംഗങ്ങൾ
ഓർത്തെടുത്തുരുചിക്കുകയാവും
അയാളപ്പോൾ.
യാത്ര
ചിലപ്പോൾ
പൊയ്മുഖങ്ങളുടെ
നേർക്കാഴ്ചയേകുന്നു.
ചങ്ങലവണ്ടികളുടെ
സമസ്തവിജ്ഞാനവുമായി
കടന്നുപോയ ഉയരം മറന്ന
സമയവില്പനക്കാരൻ.
തന്റെ ഗൃഹപാഠങ്ങൾക്ക്
ചെവിതരാത്തവരെക്കുറിച്ച്
അയാൾക്ക്
ഒരേ ഒരു വായ്ത്താരി മാത്രം
അല്ലെങ്കിൽ ആരോടാണിത് പറയുന്നത്?
ശരിയാണ്
ത൯കാര്യത്തിന്റെ
ഇരുൾമുഴക്കങ്ങളിൽ
ആരും ഒന്നും
കേൾക്കാതെയായിരിക്കുന്നു
മാനം കാക്കാൻ
ഇരുൾച്ചീളിനായുള്ള
അശരണയായ
പെണ്ണിന്റെ നിലവിളി
കൊത്തി നുറുക്കി
കഴുകനിട്ട
സ്വന്തം പുരുഷന്റെ
മാംസക്കൂനകണ്ട
താലിയറ്റവളുടെ
കുലമറുക്കുന്ന കരൾവിളി
വിരൽനടത്താൻ
ശരി വരയ്ക്കാൻ
അച്ഛനെ നഷ്ടപ്പെട്ട
ഒന്നുമറിയാത്ത
കുഞ്ഞിന്റെ വിതുമ്പൽ
ഒരു ശബ്ദവും കാണുന്നില്ല
ഒരു കാഴ്ചയും കേൾക്കുന്നുമില്ല
കാറ്റുപിടിച്ച
ഒരു സിഗ്നൽ മരം
ചുവപ്പു മാത്രം കത്തിച്ച്
ചരിത്രത്തോട്  പ്രതിഷേധിച്ചു
പിളർത്തിയ
വയറുകൾക്കുള്ളിൽ
നിന്നും പുറത്തുചാടിയ
പാകംതെറ്റിയ ശിശുക്കൾ
തലമുതിർന്ന
തലയോട്ടികളുമായി
പുകയൂതി രസിച്ചു
തീച്ചുഴലി
മാനം കവർന്ന തീവണ്ടികൾ
സമയത്തെ
തിരയെണ്ണാനയച്ചു.
ഓടാൻ മറക്കുമ്പോഴും
തീവണ്ടി
ഇരമ്പിക്കൊണ്ടേയിരിക്കുന്നു
ഓട്ടംനിലച്ച ചക്രങ്ങൾ
മരണം പോലെ
യാത്രയിൽ
തണുപ്പ് പടർത്തുന്നു.
പൊടിയും മാറാലയും
ചിത്രപടംതീര്‍ത്ത
നരച്ച മച്ചിലേക്ക്
അവശയായി
നോക്കിയിരിയ്ക്കേ
അച്ഛ൯
ഉൽപ്രേക്ഷയായിരുന്നോ
രൂപകമായിരുന്നോ
എന്നുപോലും പറയാതെ
ഒരുചരക്കുവണ്ടിയുടെ
അടിയിലേക്ക് നൂർന്നുകയറിയ
അമ്മയെ അവളോർത്തു.
സമാന്തരങ്ങളിൽ പിറന്ന്
സമാന്തരങ്ങളിൽ ജീവിച്ച്
സമാന്തരങ്ങളിൽ ഒടുങ്ങുന്ന
ജീവിതം.
സമയംതെറ്റിയ യാത്രകൾ
സമയം മറന്ന തീവണ്ടികൾക്ക്
മുതൽക്കൂട്ടാവുന്നു
ദിശമറന്ന യാത്രികർ
വഴിമറന്ന സമയത്തിന്
അഭയമാകുന്നു.
യാത്ര മാത്രം
ഒടുങ്ങാതെ
ഉതിരാതെ
യാത്ര.

Wednesday, 11 July 2012

സ്മൃതി


മഴയൊഴിഞ്ഞ
സന്ധ്യാകാലം
കുട്ടിവേഷങ്ങളുടെ
അഭംഗിയോടെ
തിളക്കമറ്റ്
മാറിനിന്നു.
കളിവിളക്കിനു മുന്നിൽ
മഞ്ഞുപോലെ
തണുത്ത
ഒരു
തീനാളത്തിന്റ
തിരനോട്ടം.
ഈറനണിഞ്ഞ
 ലാവണ്യം
രതിയുടെ
വഴി വഴക്കങ്ങൾ
ആദ്യ സ്പർശം
ജ്വലിപ്പിച്ച
അഗ്നിശലാകകൾ
വലംതലയിലുണര്‍ന്ന
മദ്ദളകേളിയിലൊളിച്ചു
ചെമ്പടയിൽ
ഉയർന്ന മാറിടം
ആഹാര്യത്തിന്റെ
അതിശോഭയിൽ
തിമിർത്തടങ്ങി
വിതുമ്പുന്ന ചുണ്ടിൽ
വിരൽത്തുമ്പു
വിരിയിച്ച
വിസ്മയത്തിന്റ
 അലരികൾ
കണ്ണുകളിൽ
പുത്തനറിവിൽ
പൂത്തുലഞ്ഞ
വസന്തം
ഒട്ടിയിഴഞ്ഞ
വർണ്ണച്ചേല
ഒളിക്കാതെ മറച്ച
മിനുക്കിന്റെ
വശ്യ
നിതംബമുഴക്കങ്ങൾ
രതിയുത്സവത്തിന്റെ
ആസുരമേളം
കൊട്ടിക്കയറി
മുറുകിയുണർന്ന
നാഭിച്ചുഴി
ഇളകിയുറഞ്ഞ
നിമ്നോന്നതങ്ങൾ
കുതറിയോടിയ
പരൽവിരലുകൾ
പച്ചയുടെ
ശമനതാളത്തിലുണർന്ന്
കത്തിയുടെ ദ്രുതവിളംബത്തിലൂടെ
ഊർന്നിറങ്ങി
ജതിയുടെ ചടുല വിഭ്രാന്തികൾ
പകർന്ന്
കരിയുടെ
വന്യഭോഗം.
അമർത്തിയ
അലര്‍ച്ചയുടെ
ഹിമമുടികൾ
ദ്രുതാതിദ്രുതങ്ങളിലേക്ക്
പടർന്നുകയറി
ത്രികാലവിസ്മയങ്ങളുതിര്‍ത്ത്
കലാശത്തിലേക്ക്
കൂടുമാറി
ഒടുവിൽ
ഒരു
മുരൾച്ചയിലൊതുങ്ങുന്ന
പൂര്‍ണ്ണകായപ്രവേശത്തി്ന്റെ
ഭാവപൂര്‍ണ്ണിമ.

Monday, 2 July 2012

കൃഷ്ണം........


കൃഷ്ണാ,
പുറത്ത്
മഴകോരിച്ചൊരിഞ്ഞൊരു രാത്രി
ഞാ൯
കാളിന്ദിയെ സ്വപ്നം കണ്ടു
ദൂരെ
വനസ്ഥലികളിലെവിടെയോ
നിന്റെ
ചിലമ്പൊലിയും കേട്ടു
ഞാ൯ ഒറ്റക്കായിരുന്നു
നിന്റെ നനുത്ത നിശ്വാസം
ഇടക്കെപ്പോഴോ
എന്റെ ചുമലിൽ
കുളിരിന്റെ കല്ലോലങ്ങൾ
തീർത്തു
മഴ
വന്യമായ ഉന്മാദത്തോടെ
വീണ്ടും ഇരമ്പിയെത്തി
സിരകളിൽ
പുതിയ കാളിയനുണർന്നു
നിന്റെ
പദപ്പാടേറ്റ് തകരാ൯
വിഭക്തിയുടെ
കൊടും വിഷം വമിച്ചൊടുങ്ങാ൯
വല്ലാതെ
മോഹിച്ചു
പക്ഷേ
തളരാതെ
നീ താങ്ങുമ്പോൾ
വീണ്ടും
തളരുകയാണല്ലോ
നടന്നു തീരുമ്പോൾ
വഴി വീണ്ടും നീളുന്നു
ഒന്നു ചായാ൯
ഒരു കടമ്പിന്റെ ചില്ല
തളർച്ചയാറ്റാ൯
ഒരു കുഞ്ഞുമയിൽപ്പീലി
ധന്യം
ജീവിതം.

Sunday, 1 July 2012

പൂത്തത് മതിയായില്ല


ഓര്‍ക്കാപ്പുറത്ത്
വന്നുകയറിയ
ഓര്‍ക്കാപ്പെണ്ണ്
ഒഴുക്കിലൊഴുകിയൊഴുകി.
കണ്ണ് കടലായവൾ
മനം ഉടലായവൾ
മുല്ല പോലെ വെളുത്ത്
എണ്ണ പോലെ മിനുത്ത്
നിലാവു പോലെ വിടർന്ന്
കാറ്റ് പോലെ ഉലഞ്ഞ്
വാക്കുപോലെ വരഞ്ഞ്
വിരവിൽ
 ഉരുവം കൊണ്ടവൾ.
ഊരും പേരും
 ഉരിച്ചെറിഞ്ഞ്
നാവു പൊരുളാൽ
പരുവം കൊണ്ടവൾ.
വകഞ്ഞെടുത്ത
 വകതിരിവും
പകുത്തു വാങ്ങിയ
 നനവോർമ്മകളും
ഒളിക്കൂടാക്കിയവൾ.
വര്‍ണ്ണമേറ്റിയ
 മൂക്കുത്തിച്ചിത്രങ്ങളും
മുടിപൊഴിച്ച
അകമുറിവുകളുടെ
പരൽ മുനകളും
സ്വന്തമാക്കി
കഴിഞ്ഞതിനെ
ഒഴിഞ്ഞവൾ.
അവൾ
ഈണമിട്ട് പാടിയത്
കനിവിന്‍റെ
മന്ത്രസ്വനങ്ങൾ
പകര്‍ന്ന് വച്ചത്
മഴ നനഞ്ഞ
ശലഭച്ചിറകുകളും
ഇളം ചൂടിലുറയിട്ട
നേർത്ത
കുളിരുമ്മകളും.
പരിത്യക്തര്‍ക്ക്
എങ്ങും
ഇത്
പി൯
 വസന്തത്തിന്‍റെ
ഓര്‍മ്മക്കുറിപ്പുകൾ.


(2012 ജൂലായ് 1 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ശ്രീമതി.പ്രിയ.എ.എസി ന്റെ ’’പൂക്കാതിരിക്കാ൯ എനിക്കാവതില്ലേ’’ എന്ന കഥ എന്നെ ഇതെഴുതാനിടയാക്കി