Friday, 22 June 2012

സഡന്‍ഡത്ത് ഇന്‍ ബ്ളോഗ്


                                          മറ്റേതൊരു വിഷയവുമെന്നതുപോലെ നമ്മുടെ പുതിയ രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പും ദേശീയ- പ്രാദേശിക പാർട്ടികൾക്ക്  പരസ്പരം മത്സരിക്കാനും പഴിചാരാനുമുള്ള ഒരവസരമായി തീർന്നിരിക്കുകയാണ്.മാന്യമായ എന്തെന്കിലും ഇനി ഇവരിൽ നിന്നും പ്രതീക്ഷിക്കാനില്ലെന്ന തിരിച്ചറിവാകണം ഒടുവിൽ താ൯ മത്സരിക്കാനില്ലെന്ന വെളിപ്പെടുത്തലിലേക്ക് ശ്രീ.അബ്ദൂൾ കലാമിനെ കൊണ്ടെത്തിച്ചതെന്ന് ന്യായമായും ഊഹിക്കാം.യുപിഎ സ്ഥാനാർത്ഥി ശ്രീ.പ്രണബ് മുഖർജി നമ്മുടെ ഈ പരമോന്നതപദവിക്ക് ഒട്ടും യോഗ്യനല്ലെന്ന് അദ്ദേഹത്തിന്റെ ശത്രുക്കൾ പോലും പറയാനിടയില്ല.അദ്ദേഹം എല്ലാ അർത്ഥത്തിലും ഒരു രാഷ്ട്രീയമാന്യ൯ തന്നെ.അദ്ദേഹത്തിന്റെ പ്രതിയോഗിയായി ഇപ്പോൾ സ്വയം അവരോധിച്ചെത്തിയിരിക്കുന്ന ശ്രീ.പി.എ.സാങ്മ തന്റെ ക്രഡിബിലിറ്റികൾ ഒന്നൊന്നായി വെളിപ്പെടുത്തിവരികയാണ്!സ്ഥാനമൊഴിയുന്ന രാഷ്ട്രപതിയുടെ പ്രതിഭയെ വച്ച് ഒരു താരതമ്യത്തിന് ഒരുങ്ങുന്നതിൽ ഇനി അർത്ഥമില്ലെന്കിലും ഒരു കൗതുകത്തിന് വേണമെന്കിൽ അതുമാകാം.സ്ഥാനാർത്ഥികളിൽ കേമനാരെന്നതല്ല ഇവിടെ വിഷയം.മറിച്ച് പ്രഥമ പൗരന്റെ ഈ ഒഴിവിലേക്ക് സമവായത്തിലൂടെ ഏറ്റവും സമുന്നതനും സർവ്വസമ്മതനുമായ ഒരു യോഗ്യനെ കണ്ടെത്തുന്നതിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ പരാജയപ്പട്ടു എന്നിടത്താണ് നമ്മുടെ പാപ്പരത്വം നാം ആസ്വദിക്കേണ്ടത്.ഒരു വിദേശ രാഷ്ട്രത്തിൽ നാം പൗരന്മാർക്ക് ലഭിക്കുന്ന ആദരവു് അവർ നമ്മുടെ രാഷ്ട്രത്തെ എത്രകണ്ട് ആദരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന് വിവരമുള്ളവർ പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്.പ്രഥമ പൗരന്റെ കസേരയുടെ നയതന്ത്ര പ്രാധാന്യമാണ് ഇത് വെളിപ്പെടുത്തുന്നത്.അബദ്ധത്തിൽ ആ കസേരയിലിരുന്നവർ മു൯പും ഉണ്ടായിട്ടുണ്ട്.ഇരിക്കാ൯ വേണ്ടി കച്ചകെട്ടിയിറങ്ങിയവരുടെ കഥ തുടങ്ങാനിരിക്കുന്നതേയുള്ളു.ഈ വേഷങ്ങളൊക്കെ തിമിർത്താടിക്കഴിയുമ്പോൾ നമ്മുടെ യശസ്സ് ഏതു വാനത്തിലാകും ഇടിച്ചു നില്കുകയെന്ന് കണ്ടുതന്നെയറിയണം!അടിയന്തരാവസ്ഥക്കാലത്തെ ഒരു കാർട്ടൂണിൽ ടോയ്ലെറ്റിനുള്ളിലിരുന്ന് ഒരു പ്രസിഡന്റ് സഹർഷം ഇങ്ങനെ പറയുന്നത് കേട്ടിരുന്നു”please ask her to wait for sometime if there are more ordinances to sign”.പാവം ഒരു പീഡിതാത്മാവിന്റ ഇത്തരം പുലമ്പലുകൾക്ക് വീണ്ടും വേദിയൊരുക്കാനല്ല സമവായത്തിന്റെ കഥ ഇവിടെ വിവരിച്ചത്.
                                  രാജ്യത്തിന്റെ പ്രഥമപൗരനെ തിരഞ്ഞെടുക്കുന്ന,നമ്മുടെ പാരമ്പര്യവും സാംസ്കാരികൗന്നത്യവും സ്വാഭാവികമായി വെളിപ്പടുത്തേണ്ട ഇത്രയും അഭിമാനാർഹമായ ഒരു വിഷയത്തിൽ പോലും നാം നമ്മുടെ അല്പത്തങ്ങളെ ഒഴിവാക്കുന്നില്ലല്ലോ എന്ന വേദനയും സ്വയമറിയാതെയാണെന്കിലും അതിൽ പങ്കുചേരുന്നല്ലോ എന്ന കുറ്റ ബോധവുമാണ് ഈ കുറിപ്പിനാധാരം.

അയനം


വലവിരിച്ച് കാത്തിരിക്കുന്നത്
അറിഞ്ഞതേയില്ല
ചെന്നുപെടുകയായിരുന്നു
ഓരോ തവണ രക്ഷപ്പെടുമ്പോഴും
ഉറപ്പിച്ചിരുന്നു
 അടുത്തതവണ
നന്നായി കരുതലെടുക്കുമെന്ന്
പക്ഷേ എല്ലാ കരുതലുകളേയും
വരുതിയിലാക്കി
നെയ്തൊരുക്കിയ വലക്കെട്ടുകൾക്ക്
ശലഭക്കാഴ്ചയുടെ വർണ്ണത്തികവായിരുന്നു
ആയിരം വസന്തങ്ങളുടെ
സുഗന്ധവും
ഒടുവിൽ
ഓർമ്മ വരുമ്പോൾ
ഉലഞ്ഞലഞ്ഞ വസ്ത്രങ്ങളും
ഞെരിഞ്ഞമർന്ന
ഒരു പനിനീരിതളും
വ്രണിത ജന്മങ്ങള്‍ക്ക്
ഒരു
പുനരാഖ്യാനം.


Friday, 15 June 2012

വീണ്ടും പ്രണയം


പ്രണയം
വാക്കിന്റെ സപ്താശ്വരഥമേറി
കാറ്റിനുമുകളിലൂടെ തെന്നി
നീലാകാശത്തിലേക്ക് ഊളിയിട്ട്
അനന്തതയിലേക്ക് മറയുന്ന
ഗഗനചാരി.
അവിശ്വാസത്തിന്റെ
ഹിമാനികളില്‍
വിരല്‍ത്തുന്പുതട്ടി
താഴേക്ക് നിപതിച്ച്
അസ്പഷ്ടതയുടെ
കുത്തൊഴുക്കുകളില്‍ പിടഞ്ഞ്
ദിക്കറിയാതെ തുഴഞ്ഞ്
ചതുരവടിവുകളില്‍
ബന്ധിക്കപ്പെടുംപോള്‍
അതിന്
ചിറകുനഷ്ടപ്പെട്ട
കുരുവിയുടെ നൊംപരം
അമര്‍ത്തിയനിശ്വാസങ്ങളില്‍
ഞെരിഞ്ഞമരുംപോള്‍
പ്രണയം
വ്രണിതന്റെ
മുറിവേറ്റ വാക്ക്.....

Wednesday, 30 May 2012

ഉയിര്‍ത്തെഴുന്നേല്പ്

ഈ വാക്കുകള്‍
ചിലന്ക കെട്ടിയൊഴുകുന്ന
നദിയുടെ ആവേഗത്തില്‍ നിന്ന്
കടമെടുത്തവയാണ്.
ഏതോ മരം പൊഴിച്ച
ഒരു കുഞ്ഞുപൂവിന്റെ മധുരിമ
ഞാനതില്‍ ഇഴചേര്‍ത്തിട്ടുണ്ട്.
സ്വപ്നങ്ങളില്‍
ഇടറിവീണ
മഞ്ഞിന്‍കണങ്ങളുടെ സമൃദ്ധിയും
ഏതോ ഉണര്‍ച്ചയിലേക്ക്
പാഞ്ഞുകയറിയ
ഉണ്മയുടെ തിരമാലകളിലെ
അശാന്തിയും
ഞാനതില്‍ നിറച്ചിട്ടുണ്ട്.
ഒാര്‍ത്തെടുത്ത കവിതകളിലെ
ഒടുങ്ങാത്ത വിവശതകളും
പാടിത്തീരാത്ത വരികളിലെ
അടങ്ങാത്ത ആവേശവും
ഇതില്‍
വിളക്കിച്ചേര്‍ത്തിട്ടുണ്ട്.
ഇവ
ഉച്ചരിക്കുംപോള്‍
അബലര്‍ക്കു നേരേ ഉയരുന്ന
വാള്‍മുനകളുടെ
തെളിമയാര്‍ന്ന
സീല്ക്കാരങ്ങള്‍
നിലച്ചുപോകും.
നിരാശ്രയര്‍ക്കുനേരേ
പാഞ്ഞടുക്കുന്ന
അധിനിവേശത്തിന്റെ
കുതികാല്‍ കുളംപടികള്‍
അകന്നുപോകും.
അശരണയായ
പെണ്ണിന്റെ വിലാപത്തിന്
ഇത്
അഭയശ്രുതിചേര്‍ക്കും.
ഘണ്ടാരത്തില്‍ മുഴങ്ങുന്ന
ദു;ഖത്തിന്റെ രാമഴകളെ
ആനന്ദഭൈരവിയുടെ
അനന്തവിസ്മയങ്ങളിലേക്ക്
അത് അണകെട്ടിയടക്കും.
ആധാരശ്രുതിവകഞ്ഞ
നാദവിശുദ്ധിയില്‍
ഇത്
രൂപാന്തരത്വം വന്ന
ജീവനുകളെ തഴുകിയുറക്കും.
ഈ വാക്ക്
നിനവിന്റെ മന്ത്രസ്വനങ്ങള്‍.
ഉയിര്‍ക്കാനും
ഉണര്‍ന്നിരിക്കാനും
വാക്കിന്റെ
തിരുമുറിവുകള്‍.

ഒസ്യത്ത്


എന്റെ വാക്കുകള്‍
പ്രിയപുഷ്പങ്ങളെന്നാണ്
നീ പറഞ്ഞിരുന്നത്.
മുറിവുകളിലേക്ക് ഉതിരുംപോള്‍
അവയ്ക്ക്
മഞ്ഞിന്‍കണങ്ങളേക്കാള്‍
തണുപ്പേറുമെന്നും
നീ
ഓര്‍മ്മിച്ചിരുന്നു.
പാറുന്ന മുടിയിഴകളില്‍
പതറിയ വിരല്‍ത്തുംപുകളെ
തടുത്തുനിര്‍ത്തി
ഒരിക്കല്‍
നീ ചോദിച്ചു
സ്നേഹത്തിന്റ നിറമെന്താണ്?
എന്തിനെന്നറിയാതെ
നീതന്നെ പൂരിപ്പിച്ചു-
കറുപ്പ്...
എന്റെ ചുമലിലൂടെ
ഒഴുകിയിറങ്ങിയ
ചുടുമിഴിനീര്‍ക്കണങ്ങള്‍
മുടിയിഴകൊണ്ട്
നീ തുടച്ചുനീക്കി.....
കുത്തൊഴുക്കില്‍ പെട്ട്
ഇണപിരിഞ്ഞ പരല്‍ മീനുകളെപ്പോലെ
വിരുദ്ധ ദിശകളിലെ
നമ്മുടെ ജീവിതം.
നീ
എന്നോ പകര്‍ന്ന
നിറം കെട്ട വാക്കുകള്‍
നമുക്കിടയില്‍
തകര്‍ക്കപ്പെടാത്ത
കന്മതിലുകളായി.
എന്കിലും
ആതുരാലയത്തിലെ
നിന്റെ മുറിയില്‍
വിരല്‍ത്തുംപൂന്നി
കടന്നുകയറിയ അപരിചിതന്‍
നിന്നെ വിളിച്ചുണര്‍ത്തുന്നതും
കരളുന്ന വേദനയുടെ
അഗാധഹ്രദങ്ങളില്‍നിന്ന്
നിന്നെ ആവാഹിച്ചെടുക്കുന്നതും
ഞാനറിഞ്ഞു.
കനിവിന്റെ
ആ വഴി
നിനക്കുമാത്രമായി
തുറക്കപ്പെട്ടതല്ലെന്ന്
വല്ലാതെ ആശിച്ചുപോകുന്നു....
ഇനി
പകരം വയ്ക്കാന്‍
ഒരു പിടി എള്ളും
പിന്നെ
തളര്‍ന്ന
പൂവിതളും.

Tuesday, 29 May 2012

തണല്‍


രാക്കിനാക്കളില്‍
അവിശ്വാസത്തിന്റെ
ഫണം നീര്‍ത്തിയ കാളസര്‍പ്പം
ദംശിച്ചടക്കിയ നാള്‍വഴികള്‍.
ഏതുഗ്രഹത്തിന്റെ സഞ്ചാരവും
അപഥത്തിലേയ്ക്കാക്കുന്ന
വിധിയുടെ വിനോദം
മനമൊരു മരക്കട്ടയാക്കി.
ശപിക്കാന്‍ തുടങ്ങിയാലും
നീള്‍വാഴ്വ് മാത്രമുതിര്‍ക്കാന്‍
പരിശീലിച്ച നാവ്
ആശിസ്സും ശാപവുമായി.
വരിനെല്ല് കണികാണാന്‍
കൊതിക്കുംപോള്‍
ഇരിയ്ക്കപ്പിണ്ഡം മുന്നില്‍.
വെളിച്ചത്തിനായുള്ള
പരക്കം പാച്ചിലിന്
മദാന്ധ്യത്തിന്റെ
കൊടുതിയിലന്ത്യം.
വിവശങ്ങളായിത്തീര്‍ന്ന
വാക്കുകള്‍.
കവിത
മരിപ്പിനെത്തുന്ന
വിരുന്നുകാരന്‍.
വെറിയുടെ വറുതിയില്‍
കരിഞ്ഞടങ്ങി
ഉള്ളിലെ നനവില്‍
പാകിമുളപ്പിച്ച
കളിയരങ്ങുകള്‍.
മൃതി ഇരന്നു വാങ്ങിയ
നിമിഷ ശാന്തികള്‍.
ഗ്രഹനിലകളുടെ
കാണാക്കയങ്ങളില്‍
പൊരുത്തം
എന്നോ ശ്വാസം കെട്ടി മരിച്ചു.
ഇനി
കാവലിന്റെ അറുതിവരെ
നീളുന്ന കാത്തിരിപ്പ്.....


വ്യസനപര്‍വ്വം


സഖീ,
ഈ വെളിച്ചം
എന്റെ നിദ്രയെ കെടുത്തിയിരിക്കുന്നു.
എല്ലാം മറന്ന്
ആ മടിയില്‍ തലചായ്ചുറങ്ങാനാണ്
ഞാന്‍ ശ്രമിച്ചത്.
ചുണ്ടെലികളെപ്പോലെ
നിനവിന്റെ സ്വാസ്ഥ്യം കരളുന്ന
ചിന്തകളെ തട്ടിയകറ്റാനാണ്
ആ മാറില്‍
മുഖം പൂഴ്ത്തിയിരുന്നത്.
പക്ഷേ
മുടിയിഴകളിലൂടെ അരിച്ചിറങ്ങിയ
നനുത്ത വിരല്‍സ്പര്‍ശങ്ങള്‍ക്കോ
മൂര്‍ദ്ധാവിലേക്ക് പകര്‍ന്ന
ചുടുനിശ്വാസങ്ങള്‍ക്കോ
എന്നെ രക്ഷിച്ചെടുക്കാനാകുന്നില്ല.
കണ്ണടക്കുംപോള്‍
എവിടെയോ
പ്രാണവേദനയോടെ
അലറിക്കരയുന്ന കുട്ടികള്‍.
മുറിവേറ്റ ഒരു രാക്കിളിയുടെ
പാടിത്തീരാത്ത നൊമ്പരം.
ആക്രോശത്തോടെ
കവര്‍ന്നെടുക്കപ്പെട്ട
അനാഥസ്ത്രീത്വങ്ങളുടെ
ഒടുങ്ങാത്ത
തേങ്ങലുകള്‍.
എവിടെയോ
ആരുടെയോ
ഒളിമഴുവേറ്റ്
ആര്‍ത്തലച്ചു പതിക്കുന്ന
ഒരു വന്മരത്തിന്റെ
വിറച്ചാര്‍ത്ത്.
ഒടുവിലെ രക്ഷകന്റെ
വരവും കാത്ത്
നിസ്സഹായരായി
കത്തിയമരുന്ന
കാടിന്റെ
മൗനരോദനം.
ഉരുകിയമരുന്ന
തീത്തൊണ്ടയിലേക്ക്
തുള്ളി നീരു തിരയുന്ന
നദിയുടെ
ആര്‍ത്തസ്വനങ്ങള്‍.
...............................
നിന്നിലേക്ക് വരിഞ്ഞു മുറുക്കുന്ന
സ്നേഹച്ചരടുകള്‍ക്കോ
സമാശ്വാസത്തിന്റെ
നറും ചൂടാര്‍ന്ന നിന്റെ
മടിത്തടത്തിനോ
വിങ്ങിയുണരുന്ന
ആ മാര്‍ത്തടത്തിന്റെ
ഇടറുന്ന വിതുമ്പലുകള്‍ക്കോ
പുലര്‍ക്കിളിപ്പാട്ടുപോലെ
കുറുകിയുണരുന്ന
നിന്റെ ശ്വസനവേഗങ്ങള്‍ക്കോ
എന്നിലെ
എന്നെ
മാറ്റാനാകുന്നില്ലല്ലോ!
എന്കിലും
മധുരനിറവാര്‍ന്ന
ചുടുചുംബനങ്ങളാല്‍
നീ
എന്റെ കണ്ണുകളെ മൂടുക
ഒരു നിമിഷം കൂടി
ഞാനുണര്‍ന്നിരിക്കട്ടെ.......